വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നതിൽ നിന്നും ഐഎസ്ആർഒ പൂർണ്ണമായും പിന്മാറാൻ ഒരുങ്ങുന്നു. ബിസിനസ് ടൂഡേയുടെ ‘ഇന്ത്യ@100 ഇക്കോണമി സമ്മിറ്റിൽ’ സംസാരിക്കവേ ഇൻ-സ്പേസ് ചെയർമാൻ ഡോ. പവൻ ഗോയങ്കയാണ് ഈ നിർണായക വിവരം പുറത്തുവിട്ടത്. ഗവേഷണങ്ങളിലും നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലും മാത്രം ഐഎസ്ആർഒയുടെ പ്രവർത്തനം ഒതുക്കിക്കൊണ്ട്, ഉൽപ്പാദനവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ പൂർണ്ണമായും സ്വകാര്യ വ്യവസായ മേഖലയ്ക്ക് കൈമാറാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
ലേല നടപടികൾക്ക് ശേഷം സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്.എസ്.എൽ.വി) സാങ്കേതികവിദ്യയും ഉത്പാദന അവകാശവും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് കൈമാറിയത് ഈ പദ്ധതിയുടെ ആദ്യഘട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ രണ്ടാം ഘട്ടത്തിൽ ഇന്ത്യയുടെ പ്രധാനപ്പെട്ട റോക്കറ്റുകളായ പി.എസ്.എൽ.വി, എൽ.വി.എം3 എന്നിവയുടെ ഉത്പാദനവും പൂർണ്ണമായും സ്വകാര്യ മേഖലയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പൊതുമേഖലാ കമ്പനികൾക്ക് ഇനിയുള്ള നടപടികളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരിക്കില്ലെന്നും റോക്കറ്റുകളുടെ നിർമാണ അധികാരം സ്വകാര്യ കമ്പനികൾക്ക് മാത്രമായിരിക്കുമെന്നും ഗോയങ്ക വ്യക്തമാക്കിയിട്ടുണ്ട്.ശാസ്ത്രീയ പര്യവേഷണങ്ങളിലും അത്യാധുനിക അടിസ്ഥാനസൗകര്യ വികസനത്തിലുമായിരിക്കും ഇനി ഐഎസ്ആർഒ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിനോടകം തന്നെ 120-ഓളം സാങ്കേതിക വിദ്യകൾ സ്വകാര്യ മേഖലയ്ക്ക് കൈമാറിയിട്ടുണ്ടെന്നും, അടുത്ത നാലോ അഞ്ചോ മാസത്തിനുള്ളിൽ പുതിയ വിക്ഷേപണ കേന്ദ്രത്തിന്റെ പ്രവർത്തനം കൈമാറാനുള്ള ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുമെന്നും അധികൃതർ അറിയിച്ചു. 2033-ഓടെ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ 8 ബില്യൺ ഡോളറിൽ നിന്നും 44 ബില്യൺ ഡോളറായി ഉയർത്തുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
