കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കെ, വി.ഡി സതീശനെ പിന്തുണച്ച് മുസ്ലീം ലീഗ് രംഗത്ത്. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഹൈക്കമാൻഡ് നിരീക്ഷകരോട് ഔദ്യോഗികമായി ആവശ്യപ്പെടാനാണ് ലീഗിന്റെ തീരുമാനം. ഇതിനായി പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തും. വൈകുന്നേരം എ.ഐ.സി.സി നിരീക്ഷകരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ പാർട്ടി നിലപാട് വ്യക്തമാക്കും.
യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നിൽ വി.ഡി സതീശന്റെ കഠിനാധ്വാനമുണ്ടെന്നും നിലവിൽ ജനവികാരം അദ്ദേഹത്തിന് അനുകൂലമാണെന്നുമാണ് ലീഗിന്റെ വിലയിരുത്തൽ. പി.എം.എ സലാം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് ഹൈക്കമാൻഡ് പ്രതിനിധികളെ ഈ കാര്യങ്ങൾ ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെങ്കിലും, ഘടകകക്ഷികളുടെ അഭിപ്രായം തേടാൻ ഹൈക്കമാൻഡ് തീരുമാനിച്ച സാഹചര്യത്തിലാണ് ലീഗ് തങ്ങളുടെ നിലപാട് ശക്തമായി അവതരിപ്പിക്കുന്നത്.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകുന്നേരം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടക്കും. ഹൈക്കമാൻഡ് നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ ഓരോ എം.എൽ.എമാരെയും വ്യക്തിപരമായി കണ്ട് അഭിപ്രായം തേടും. ആരുടെ പേരാണ് എം.എൽ.എമാർ എഴുതി നൽകുക എന്നത് ഏറെ നിർണ്ണായകമാണ്.
