സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില ഉയർത്തുന്നത്. കൊച്ചിയിൽ പെട്രോളിന് 109.60 രൂപയും ഡീസലിന് 98.45 രൂപയുമായി. കോഴിക്കോട് ജില്ലയിൽ പെട്രോൾ വില 110.04 രൂപയും ഡീസലിന് 98.94 രൂപയുമായി. ഡൽഹിയിൽ പെട്രോൾ വില 98.63 ഡീസൽ വില 91.5 ആയി ഉയർന്നു.
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്നുണ്ടായ എണ്ണവിലയിലെ വ്യതിയാനമാണ് ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ മെയ് 15-നും രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതം വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. പെട്രോൾ-ഡീസൽ വില വർദ്ധനവിന് പുറമേ, കഴിഞ്ഞ ദിവസം സിഎൻജി വിലയും കൂട്ടിയിരുന്നു. കിലോയ്ക്ക് 2 രൂപയാണ് കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ സിഎൻജി വില കിലോയ്ക്ക് 96.50 രൂപയായി ഉയർന്നു. നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് സിഎൻജി വില വർദ്ധിപ്പിക്കുന്നത്.
