കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മെയ് രണ്ട് വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.ഇടിമിന്നൽ മനുഷ്യജീവനും വൈദ്യുത ശൃംഖലകൾക്കും വലിയ ഭീഷണിയാണെന്നതിനാൽ കാർമേഘം കണ്ടുതുടങ്ങുമ്പോൾ മുതൽ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നൽ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.തുറസായ സ്ഥലത്തോ ടെറസിലോ നിൽക്കുന്നത് ഒഴിവാക്കുക. ശക്തമായ കാറ്റും മിന്നലുമുള്ളപ്പോൾ വാതിലുകളും ജനലുകളും അടച്ചിടണം. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ഗൃഹോപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിടുക. ഇടിമിന്നലുള്ളപ്പോൾ ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക (മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ തടസ്സമില്ല). മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടകരമാണ്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ യാത്രകൾ ഒഴിവാക്കി സുരക്ഷിത കെട്ടിടങ്ങളിൽ അഭയം തേടണം. ഇടിമിന്നലുള്ളപ്പോൾ കുളിക്കുന്നത് ഒഴിവാക്കണം. മീൻ പിടിക്കാനോ കുളിക്കാനോ ജലാശയങ്ങളിൽ ഇറങ്ങരുത്. ബോട്ടിങ്, വലയെറിയൽ എന്നിവ നിർത്തിവെച്ച് ഉടൻ കരയിലേക്ക് മാറണം. വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ കെട്ടരുത്. മഴ തുടങ്ങുമ്പോൾ അവയെ മാറ്റിക്കെട്ടാൻ പോകുന്നത് മിന്നലേൽക്കാൻ കാരണമായേക്കാം. മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല എന്നതിനാൽപ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡുകൾ ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു
സംസ്ഥാനത്ത് വേനൽമഴ തുടരും;ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം;
