ഇറാനെതിരേ യുദ്ധത്തിനിറങ്ങിയ അമേരിക്കൻ സൈനികർ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. ഗുണനിലവാരമില്ലാത്തതും പിരിമതവുമായ ഭക്ഷണമാണ് ഇറാനെ വളഞ്ഞിരിക്കുന്ന യുഎസ് യുദ്ധക്കപ്പലിലെ ജീവനക്കാർക്ക് നൽകുന്നതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് യുഎസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ കപ്പലുകളിലെ സൈനികർ പങ്കുവെച്ച ചിത്രങ്ങളടക്കം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും യുദ്ധക്കപ്പലിൽ നിന്നുള്ളതെന്ന് വ്യക്തമാക്കുന്ന ഗുണനിലവാരമില്ലാത്തതും പരിമിതവുമായ ഭക്ഷണത്തിന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്.
ഡിപ്ലോയ്മെന്റ് ആയതിനാൽ ചുരുങ്ങിയ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് കപ്പലിലെ ജീവനക്കാർ കുടുംബാംഗങ്ങളോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. വളരെ കുറവ് ഭക്ഷണമാണ്ലഭിക്കുന്നതെന്നും പങ്കുവെച്ചാണ് കഴിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
‘അവശ്യത്തിന് പോലും ലഭിക്കുന്നില്ല, കിട്ടുന്നതാണേൽ രുചിപോലുമില്ല.. എല്ലായ്പ്പോഴും അവർ പട്ടിണിയിലാണ്…’- യുഎസ്എസ് എബ്രഹാം ലിങ്കണിൽ ജോലി ചെയ്യുന്ന സൈനികന് പരിചരണ പാക്കേജ് അയച്ചുകൊണ്ടിരുന്ന വെസ്റ്റ് വിർജീനിയൻ പാസ്റ്ററായ കാരെൻ എർസ്കൈൻ വാലന്റൈനെ ഉദ്ധരിച്ച് പറയുന്നു. ഹൃദയം തകർക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇറാനെതിരായ യുദ്ധത്തിൽ പങ്കെടുക്കാനായാണ് യുഎസ്എസ് ട്രിപ്പോളിയും യുഎസ്എസ് എബ്രഹാം ലിങ്കണും അടക്കമുള്ള യുദ്ധക്കപ്പലുകൾ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. നാവികരും മറീനുകളുമായി 3500പരം ആളുകൾ യുദ്ധക്കപ്പലുകളിൽ ഉണ്ടെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. ഇറാന്റെ തുറമുഖങ്ങളിൽ നിന്നു വരുന്ന കപ്പലുകളെ ഉപരോധിക്കലാണ് ഇവരുടെ പ്രധാന ചുമതല.
ഇസ്ലാമാബാദിൽ നടക്കുന്ന സമാധാന ചർച്ച എങ്ങുമെത്താതായതോടെ കടലിൽ വിന്യസിച്ചിരിക്കുന്ന സൈനികരും പ്രതിസന്ധിയിലായിരിക്കുകയാണ്.പെട്ടെന്ന് തന്നെ സംഘർഷം അവസാനിക്കുമെന്ന് കരുതിയിരുന്നിടത്ത് നിന്നാണ് യുദ്ധം നീണ്ടു പോകുന്നത്.
