കേരള രാഷ്ട്രീയത്തെ വീണ്ടും പിടിച്ചുലയ്ക്കുന്ന ഒരു വാർത്തയിലേക്കാണ് ഇന്ന് നമ്മൾ നോക്കുന്നത്. മാസപ്പടി കേസ്…
നമ്മളെയെല്ലാം കഴിഞ്ഞ കുറെ നാളുകളായി ഒരുപാട് ചർച്ചകളിൽ നിറഞ്ഞുനിന്ന ഒന്നാണ്. പക്ഷേ, ഇപ്പോൾ കാര്യങ്ങൾ വെറുമൊരു ആരോപണത്തിനപ്പുറം വളരെ നിർണായകമായ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ ഇഡി, അതായത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ചോദ്യം ചെയ്യലിനായി നാളെ രാവിലെ കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.
ഇത്രയും കാലം നമ്മൾ കേട്ടത് എന്താണ്?
പലവിധത്തിലുള്ള സ്റ്റേകളും നിയമപോരാട്ടങ്ങളും കാരണം ഈ അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. എന്നാൽ കഴിഞ്ഞ 27-ാം തീയതി കേരള ഹൈക്കോടതി cmrl കമ്പനി നൽകിയ ആ ഒരു സ്റ്റേ ഹർജി വെക്കേറ്റ് ചെയ്തതോടെ, ഇഡി വളരെ വേഗത്തിലാണ് കരുക്കൾ നീക്കുന്നത്. ഇതിനകം തന്നെ ഇഡി അധികൃതർ തിരുവനന്തപുരത്ത് എത്തി വീണ വിജയനെ പ്രാഥമികമായി ചോദ്യം ചെയ്തതായാണ് വിവരം.
പക്ഷേ, അവിടെയൊന്നും തൃപ്തികരമായ ഒരു മറുപടി നൽകാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം വരും…
നാളെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകുമ്പോൾ വീണയ്ക്ക് കൃത്യമായ മറുപടികൾ ഉണ്ടാകുമോ? അതോ ഇഡി അടുത്ത ശക്തമായ നടപടികളിലേക്ക് കടക്കുമോ?
ഇവിടെ പ്രധാനപ്പെട്ട ചോദ്യം എന്താണെന്ന് വെച്ചാൽ, CMRL-Exalogic ഇടപാടിലൂടെ വീണ വിജയന് ലഭിച്ച 1.72 കോടി രൂപ. ഈ തുക എന്തിനാണ് വാങ്ങിയത്? എങ്ങോട്ടാണ് ഈ പണം വിനിയോഗിക്കപ്പെട്ടത്? ഇതാണ് ഇഡിക്ക് അറിയേണ്ടത്. ഒരു സേവനവും നൽകാതെയാണ് ഈ പണം കൈപ്പറ്റിയത് എന്നുള്ളതാണ് ഈ കേസിലെ ഏറ്റവും വലിയ ആക്ഷേപം. കമ്പനീസ് ആക്ട് സെക്ഷൻ 447, പ്രകാരം യാതൊരു സർവീസും നൽകാതെ പണം വാങ്ങുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.
മുൻപ് SFIO, അതായത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്, ഈ കേസ് അന്വേഷിച്ച് എറണാകുളം സ്പെഷ്യൽ കോർട്ടിൽ ഒരു കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇഡി ഇപ്പോൾ ചെയ്തത് എന്താണെന്ന് വെച്ചാൽ, ആ രേഖകളെല്ലാം തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കോടതി അത് അനുവദിക്കുകയും ചെയ്തു. അതായത്, SFIO കണ്ടെത്തിയ സുപ്രധാന രേഖകളെല്ലാം ഇപ്പോൾ ഇഡിയുടെ കയ്യിലുണ്ട്. ഇതിനെല്ലാം പുറമെ, ഇഡി ഡയറക്ടർ ഡൽഹിയിൽ നിന്ന് നേരിട്ടെത്തി നാല് ദിവസത്തോളം കൊച്ചിയിൽ ക്യാമ്പ് ചെയ്ത് കാര്യങ്ങൾ വിലയിരുത്തിയാണ് മടങ്ങിയത്. അന്വേഷണം വളരെ വേഗത്തിലാക്കാൻ കൃത്യമായ ഡയറക്ഷൻ അദ്ദേഹം നൽകിയിട്ടുണ്ട്. അപ്പോൾ ഇഡി വരുന്നത് വെറുതെ ഒരു ചോദ്യം ചെയ്യലിനല്ല, കൃത്യമായ ഹോംവർക്ക് ചെയ്ത്, ശക്തമായ ചോദ്യാവലിയുമായിട്ടാണ്.
ഇനി ഇതിനേക്കാൾ ഗൗരവമുള്ള മറ്റൊരു കണ്ടെത്തലിലേക്ക് ഇഡി വിരൽ ചൂണ്ടുന്നുണ്ട്. ഈ 1.72 കോടി രൂപ എക്സാലോജിക്കിന്റെ അക്കൗണ്ടിൽ വന്നു, ശരി. പക്ഷേ അവിടുന്ന് ഈ പണം എങ്ങോട്ട് പോയി? ഇവിടെയാണ് റിട്ടയേർഡ് എസ്പി ജോർജ് ജോസഫ് സാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്ന ഒരു വലിയ സാധ്യത. ഈ പണത്തിന്റെ ഒരു വലിയ പങ്ക് വിദേശത്തേക്ക്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് ഒഴുക്കി എന്നാണ് സംശയിക്കുന്നത്. ദുബായ്, അബുദാബി തുടങ്ങിയ സ്ഥലങ്ങളിൽ വീണ വിജയന് അക്കൗണ്ടുകൾ ഉണ്ടോ എന്ന രീതിയിലുള്ള അന്വേഷണത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.
മാത്രമല്ല, കരിമണൽ കമ്പനി ഉടമയുടെ മകന്റെ അക്കൗണ്ടിൽ നിന്നും വിദേശത്തേക്ക് ഫണ്ട് പോയിട്ടുണ്ട് എന്നും, അത് വീണയുടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഇഡി സംശയിക്കുന്നു. ഇവിടെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. പണം വിദേശത്തേക്ക് പോയിട്ടുണ്ടെങ്കിൽ അത് ഇഡിയുടെ മാത്രം പരിധിയിൽ നിൽക്കില്ല. അതോടെ അന്വേഷണത്തിന്റെ തലങ്ങൾ മാറും. കേസ് ഒന്നെങ്കിൽ സിബിഐക്ക് (CBI) കൈമാറേണ്ടി വരും, അല്ലെങ്കിൽ എൻഐഎ (NIA) പോലുള്ള കേന്ദ്ര ഏജൻസികൾ വരും. മുൻപ് നമ്മൾ കണ്ട സ്വർണ്ണക്കടത്ത് കേസിലും മറ്റും എംബസി വഴിയുള്ള പാഴ്സലുകളും വിദേശ ഫണ്ടുകളും വലിയ ചർച്ചയായതാണ്. അതിന് സമാനമായ ഒരു റൂട്ടാണോ ഇതിലും ഉപയോഗിച്ചത് എന്നാണ് ഇഡി ഇപ്പോൾ പരിശോധിക്കുന്നത്. എക്സാലോജിക്കിന്റെ എച്ച്ഡിഎഫ്സി (HDFC) ബാങ്കിലെ അക്കൗണ്ട് ഇതിനകം മരവിപ്പിച്ചിട്ടുണ്ട്, അവിടെയുള്ള ലോക്കറുകളും പരിശോധനയിലാണ്.
ഈ കേസിന് വലിയൊരു രാഷ്ട്രീയ പ്രാധാന്യമുണ്ട് . കാരണം ഇത് വെറുമൊരു ബിസിനസ്സ് തർക്കമോ അല്ലെങ്കിൽ രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടോ മാത്രമല്ല. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആദ്യമേ ആരോപിക്കുന്നത്, ചെയ്യാത്ത സേവനത്തിന് ഒരു കമ്പനി മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയിട്ടുണ്ടെങ്കിൽ, അത് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ ചെയ്ത ബാഹ്യമായ സഹായിക്കലുകൾക്ക് പകരമാണ് എന്നാണ്.
നിലവിൽ പിണറായി വിജയൻ ഇഡിയുടെ നേരിട്ടുള്ള റഡാറിലില്ലായിരിക്കാം. പക്ഷേ, നാളത്തെ ചോദ്യം ചെയ്യലിൽ വീണ വിജയന് ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ചോ വിനിയോഗത്തെക്കുറിച്ചോ കൃത്യമായ മറുപടി നൽകാൻ പറ്റിയില്ലെങ്കിൽ, പണം ആരുടെ കയ്യിലേക്കാണ് പോയതെന്ന് വ്യക്തമാക്കേണ്ടി വരും. ആ റൂട്ട് ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലേക്കാണെങ്കിൽ, തീർച്ചയായും പിണറായി വിജയനും ഇഡിയുടെ ചോദ്യം ചെയ്യൽ നോട്ടീസ് ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മുഖ്യമന്ത്രി അറിയാതെ ഈ പണം എങ്ങോട്ടും പോയിട്ടില്ല എന്ന നിരീക്ഷണത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
ഇതിനിടയിൽ സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായ നിലപാട് മാറ്റവും വളരെ രസകരമാണ്. മുൻപ് ഈ മാസപ്പടി വിവാദം ഉയർന്നപ്പോൾ പാർട്ടിയും നേതാക്കളും വീണ വിജയനെ ശക്തമായി പ്രതിരോധിച്ചിരുന്നു. അതൊരു രാഷ്ട്രീയ വേട്ടയാടലാണെന്ന് അവർ വാദിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രി മുഹമ്മദ് റിയാസിന്റെയുമൊക്കെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയപ്പോൾ പോലും പാർട്ടി പ്രതിരോധം തീർത്തു.
എന്നാൽ ഇപ്പോൾ ഇഡി ചോദ്യം ചെയ്യലിലേക്ക് കടന്നപ്പോൾ സിപിഎം കളം മാറ്റി ചവിട്ടിയിരിക്കുകയാണ്. ഇപ്പോൾ പാർട്ടി പറയുന്നത്, വീണ വിജയൻ പാർട്ടിയുടെ ഒരു ഭാരവാഹിയോ അംഗമോ അല്ല, അതുകൊണ്ട് ഈ കേസ് അവർ തന്നെ നിയമപരമായി നേരിട്ടുകൊള്ളും എന്നാണ്. അതായത്, പാർട്ടിക്ക് ഇതിൽ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് അവർ കൈകഴുകുകയാണ്. മുഖ്യമന്ത്രിയുടെ മകൾ എന്നതിനപ്പുറം പാർട്ടിയിൽ യാതൊരു പദവിയുമില്ലാത്ത ഒരാളെ സംരക്ഷിക്കേണ്ട ബാധ്യത സിപിഎമ്മിനില്ല എന്ന തിരിച്ചറിവിലേക്ക് അവർ എത്തിക്കഴിഞ്ഞു. ഭാവിയിൽ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വന്നാൽ പാർട്ടി എന്ത് നിലപാട് എടുക്കും എന്നുള്ളത് കണ്ടറിയേണ്ട ഒന്നാണ്.
അപ്പോൾ അവസാനമായി, ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്? വീണ വിജയൻ ഊരിപ്പോകുമോ അതോ അറസ്റ്റിലേക്ക് നീങ്ങുമോ?
മുൻപ് നമ്മൾ കണ്ടിട്ടുണ്ട്, നവകേരള സദസ്സിനിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മുൻകൂർ ജാമ്യം നേടി രക്ഷപ്പെട്ടിരുന്നു. എന്നാൽ ഈ കേസ് അതല്ല. ഇതൊരു സാമ്പത്തിക കുറ്റകൃത്യമാണ്, ശക്തമായ ഡിജിറ്റൽ-ബാങ്ക് രേഖകൾ ഇഡിയുടെ പക്കലുണ്ട്. നാളെ ചോദ്യം ചെയ്യലിൽ തൃപ്തികരമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ, വീണ വിജയന്റെ അറസ്റ്റിലേക്ക് ഇഡി നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇനി നാളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പോലും, ചോദ്യം ചെയ്യലിന് ശേഷം മറ്റൊരു തീയതിയിൽ വീണ്ടും ഹാജരാകാനുള്ള സമൻസ് ഒപ്പിടിച്ച് വാങ്ങിയ ശേഷമേ ഇഡി അവരെ വിടുകയുള്ളൂ.
