ആഗോളതലത്തിൽ കടുത്ത ആശങ്ക ഉയർത്തിയിരുന്ന ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സം നീങ്ങുന്നു. എൽ.പി.ജി, പ്രകൃതിവാതകം, ക്രൂഡ് ഓയിൽ എന്നിവയുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന 30 ചരക്കുകപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടതായി ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി. അമേരിക്ക-ഇറാൻ ധാരണാപത്രം യാഥാർത്ഥ്യമായതോടെയാണ് ഈ അന്താരാഷ്ട്ര ജലപാത വഴിയുള്ള ചരക്കുനീക്കം വീണ്ടും സജീവമായത്. സുരക്ഷിതമായി കടന്നുപോയ 30 കപ്പലുകളിൽ 17 എണ്ണം വിദേശ രജിസ്ട്രേഷനിലുള്ളവയാണ്. ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകളുടെ യാത്ര കേന്ദ്ര മന്ത്രാലയങ്ങൾ അതീവ ജാഗ്രതയോടെയാണ് നിലവിൽ നിരീക്ഷിക്കുന്നത്.
ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലേക്ക് എത്തുന്ന ഈ മുപ്പത് കപ്പലുകളിൽ പകുതിയിലധികവും ദ്രവീകൃത പെട്രോളിയം ഗ്യാസ്, ദ്രവീകൃത പ്രകൃതിവാതകം എന്നിവ വഹിക്കുന്നവയാണ്. ഇവ കൂടാതെ എട്ട് ബൾക്ക് കാർഗോ കപ്പലുകളും ഏഴ് ക്രൂഡ് ഓയിൽ ടാങ്കറുകളും സുരക്ഷിതമായി അതിർത്തി കടന്നിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 1 മുതൽ ജൂൺ 17 വരെയുള്ള മാസങ്ങളിൽ കേവലം 19 കപ്പലുകൾ മാത്രമാണ് ഇതുവഴി കടന്നുപോയിരുന്നത്. എന്നാൽ അമേരിക്കയും ഇറാനും തമ്മിൽ പുതിയ കരാറിൽ ഒപ്പുവെച്ചതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ 11 കപ്പലുകൾ കൂടി സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തിരിച്ചു എന്നത് വലിയ പുരോഗതിയായി വിലയിരുത്തപ്പെടുന്നു.അതേസമയം, ഇന്ത്യൻ-വിദേശ രജിസ്ട്രേഷനുകളിലുള്ള 26 കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തായി പേർഷ്യൻ ഉൾക്കടലിൽ ഇന്ത്യയിലേക്ക് തിരിക്കാൻ അനുമതി കാത്തുകിടക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ഇന്ധനവും ബാക്കി പത്തെണ്ണം വളവും മറ്റ് അത്യാവശ്യ ചരക്കുകളുമാണ് വഹിക്കുന്നത്. ലോകത്തെ മൊത്തം ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ് കടലിടുക്ക്. ഇന്ത്യയുടെ എൽ.പി.ജി, എൽ.എൻ.ജി ഇറക്കുമതിയുടെ പ്രധാന കേന്ദ്രം ഗൾഫ് മേഖലയായതിനാൽ, ഈ ജലപാതയിലെ തടസ്സമില്ലാത്ത ഗതാഗതം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.
