ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്ലാസിക് പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടതിന് പിന്നാലെ, പാണ്ഡ്യ സഹോദരന്മാര് തമ്മിലുള്ള ഭിന്നതയാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 18 റണ്‍സിനായിരുന്നു ആര്‍സിബിയുടെ വിജയം.എന്നാല്‍ മത്സരഫലത്തേക്കാളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത് മുംബൈ നായകന് ഹാര്‍ദിക് പാണ്ഡ്യ പുറത്തായപ്പോള്‍ ആര്‍സിബി താരമായ സഹോദരന് ക്രുനാല്‍ പാണ്ഡ്യ നടത്തിയ അമിതാഘോഷമാണ്.
ആര്‍സിബി ഉയര്‍ത്തിയ 241 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരവെ, തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യ (22 പന്തില്‍ 40) മുംബൈയുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരുന്നു.എന്നാല്‍ പതിനഞ്ചാം ഓവറില്‍ ജേക്കബ് ഡഫിയുടെ പന്തില്‍ റൊമാരിയോ ഷെപ്പേര്‍ഡ് ഹാര്‍ദിക്കിനെ പിടികൂടിയതോടെ കളി മാറി. ഈ നിര്‍ണ്ണായക വിക്കറ്റ് വീണ നിമിഷം, സഹോദരനെന്ന പരിഗണന പോലും നല്‍കാതെ ക്രുനാല്‍ പാണ്ഡ്യ തുള്ളിച്ചാടി ആഘോഷിച്ചത് കൗതുകമുണര്‍ത്തി. മുന്‍പ് ഇത്തരം സാഹചര്യങ്ങളില്‍ സംയമനം പാലിക്കാറുള്ള ക്രുനാലിന്റെ ഈ മാറ്റം, സഹോദരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അകല്‍ച്ചയുടെ സൂചനയാണോ എന്ന് ആരാധകര്‍ സംശയിക്കുന്നു.പുറത്തായി മടങ്ങുന്ന ഹാര്‍ദിക്, ക്രുനാലിന്റെ പ്രകടനം ദേഷ്യത്തോടെ നോക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്രുനാല്‍ പാണ്ഡ്യ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. വാങ്കഡെ സ്റ്റേഡിയം തനിക്ക് എപ്പോഴും പ്രിയപ്പെട്ടതാണെന്നും മുംബൈയ്ക്കൊപ്പം മൂന്ന് കിരീടങ്ങള്‍ നേടിയത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.'രണ്ട് പാണ്ഡ്യമാരില്‍ ഒരാള്‍ക്ക് ജയിച്ചേ തീരൂ, ഇത്തവണ ആ ഭാഗ്യം എനിക്കായിരുന്നു' എന്നായിരുന്നു ക്രുനാലിന്റെ പ്രതികരണം. പോയിന്റുകള്‍ ഒടുവില്‍ തങ്ങളുടെ വീട്ടിലേക്ക് തന്നെയാണല്ലോ എത്തുന്നതെന്നും അദ്ദേഹം തമാശരൂപേണ കൂട്ടിച്ചേര്‍ത്തു.മത്സരത്തില്‍ പന്തുകൊണ്ട് മികച്ച പ്രകടനം നടത്തിയ ക്രുനാല്‍, സൂര്യകുമാര്‍ യാദവിന്റെ നിര്‍ണ്ണായക വിക്കറ്റ് ഉള്‍പ്പെടെ വീഴ്ത്തി ആര്‍സിബിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.
കുറച്ചു നാളുകളായി ഹാര്‍ദിക് പാണ്ഡ്യയും ക്രുനാലും തമ്മില്‍ അകല്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിന്റെ തുടര്‍ച്ചയായിട്ടാണോ ഇത്ര വലിയ ആഘോഷമെന്നും വ്യക്തമല്ല. മത്സരത്തില്‍ നാലോവറുകള്‍ പന്തെറിഞ്ഞ ക്രുനാല്‍ പാണ്ഡ്യ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.
ബാറ്റിംഗിലും ബൗളിംഗിലും റണ്‍മഴ കണ്ട മത്സരത്തില്‍ ആര്‍സിബിക്ക് വേണ്ടി വിരാട് കോലി, ഫില്‍ സാള്‍ട്ട്, രജത് പാട്ടിദാര്‍ എന്നിവര്‍ അര്‍ധസെഞ്ച്വറികള്‍ നേടി. മറുപടി ബാറ്റിംഗില്‍ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിന്റെ (31 പന്തില്‍ 71) വെടിക്കെട്ട് പ്രകടനം മുംബൈയെ വിജയത്തിനടുത്തെത്തിച്ചെങ്കിലും 222 റണ്‍സില്‍ പോരാട്ടം അവസാനിക്കുകയായിരുന്നു.
2011 ൽ ആർസിബിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി.ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റർമാരിലൊരാളാണ് മുൻ വിൻഡീസ്…
ടി20 ലോകകപ്പിലെ സൂപ്പർ എട്ട് ഫോർമാറ്റ് ഒരുക്കിയ രീതിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെതിരേ വ്യാപക വിമർശനം. ഗ്രൂപ്പ് ചാമ്പ്യന്മാരെല്ലാം ഒരു ഗ്രൂപ്പിൽ വരുന്നതാണ് വിമർശനത്തിന് ഇടയാക്കിയത്. സാമൂഹികമാധ്യമങ്ങളിൽ…
ബ്ലിറ്റ്സ് വിഭാഗത്തിലാണ് ദിവിയുടെ വെളളിനേട്ടം തിരുവനന്തപുരം: ഗ്രീസിലെ റോഡ്സില്‍ നടന്ന ലോക കേഡറ്റ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ രണ്ട് മെഡലുകള്‍ നേടി മലയാളി പെൺകുട്ടി.…