മുൻ എഫ്.ബി.ഐ ഡയറക്ടർ ജയിംസ് കോമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രം അമേരിക്കൻ രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. കടൽതീരത്തെ മണലിൽ ചിപ്പികൾ ഉപയോഗിച്ച് എഴുതിയ ’86 47′ എന്ന നാലക്ക സംഖ്യയുടെ ചിത്രമാണ് വിവാദമായത്. ഇത് വെറുമൊരു ചിത്രമല്ലെന്നും നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനുള്ള ആഹ്വാനമാണെന്നുമാണ് ട്രംപ് അനുകൂലികളുടെയും നിയമവൃത്തങ്ങളുടെയും ആരോപണം.
എന്താണ് ’86 47′ എന്ന രഹസ്യ കോഡ്?
അമേരിക്കൻ പ്രാദേശിക ഭാഷയിൽ (Slang) ’86’ എന്ന വാക്കിന് ‘ഒഴിവാക്കുക’ അല്ലെങ്കിൽ ‘ഇല്ലാതാക്കുക’ (Eliminate/Throw out) എന്നാണർത്ഥം. 47 എന്നത് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായ ഡൊണാൾഡ് ട്രംപിനെ സൂചിപ്പിക്കുന്നു. ഈ രണ്ട് നമ്പറുകളും ചേർത്തുവെച്ച് ’47-ാം പ്രസിഡന്റിനെ ഇല്ലാതാക്കുക’ എന്ന ഗൂഢമായ സന്ദേശമാണ് കോമി നൽകിയതെന്നാണ് വൈറ്റ് ഹൗസും രഹസ്യാന്വേഷണ ഏജൻസികളും വിലയിരുത്തുന്നത്.
കോമിക്കെതിരെ കുറ്റപത്രം: ഈ സംഭവത്തിൽ ജയിംസ് കോമിക്കെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ് (DOJ) ഔദ്യോഗികമായി കുറ്റപത്രം സമർപ്പിച്ചു. പ്രസിഡന്റിനെതിരെ വധഭീഷണി മുഴക്കി എന്നതടക്കമുള്ള രണ്ട് ഗുരുതരമായ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാൽ ആരോപണങ്ങൾ ജയിംസ് കോമി നിഷേധിച്ചു. കടൽതീരത്ത് നടന്നപ്പോൾ കണ്ട ഒരു ചിത്രമെടുത്തതാണെന്നും അതിലെ നമ്പറുകൾക്ക് അക്രമവുമായി ബന്ധമുണ്ടെന്ന് താൻ കരുതിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വിവാദമായതിനെത്തുടർന്ന് അദ്ദേഹം പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.
സീക്രട്ട് സർവീസും എഫ്.ബി.ഐയും ഈ പോസ്റ്റിന് പിന്നിലെ നിഗൂഢതകൾ അന്വേഷിക്കുകയാണ്. ട്രംപിനെ നിരന്തരം വിമർശിക്കുന്ന വ്യക്തി എന്ന നിലയിൽ കോമിയുടെ ഈ നീക്കം ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
ഈ സംഭവത്തെ ട്രംപ് അനുകൂലികൾ ‘ഡീപ് സ്റ്റേറ്റ്’ ഗൂഢാലോചനയായി ചിത്രീകരിക്കുമ്പോൾ, ഭരണകൂടം രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്ന് കോമി അനുകൂലികൾ വാദിക്കുന്നു.
കുറ്റം തെളിയുകയാണെങ്കിൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നതാണ് പുതിയ വിവാദം
അമേരിക്കയെ നടുക്കി ’86 47′ സന്ദേശം; ട്രംപിന് വധഭീഷണിയോ? മുൻ എഫ്.ബി.ഐ തലവനെതിരെ കുരുക്ക് മുറുകുന്നു
