ബെംഗളൂരുവിൽ മലയാളി യുവാവിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശിനി സുനിത (47) അന്തരിച്ചു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവെയായിരുന്നു അന്ത്യം. സംഭവത്തിൽ പ്രതിയായ ഷെൽട്ടർ ഹോം ഉടമ ദീപക് കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുത്തു.
വാടാനപ്പള്ളിയിൽ തെരുവ് നായകൾക്കായി ഷെൽട്ടർ ഹോം നടത്തിയിരുന്ന സുനിത, പത്രപ്പരസ്യം കണ്ടാണ് ബെംഗളൂരുവിൽ ദീപക് കൃഷ്ണ നടത്തുന്ന മൃഗസംരക്ഷണ കേന്ദ്രത്തിൽ ജോലിക്കെത്തിയത്. ദീപക്കിന്റെ മദ്യപാനവും മോശം പെരുമാറ്റവും കാരണം ജോലി ഉപേക്ഷിച്ചു മടങ്ങാൻ സുനിത തീരുമാനിച്ചു. കൂടുതൽ പണം വാഗ്ദാനം ചെയ്തിട്ടും സുനിത വഴങ്ങാതിരുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. മടങ്ങാൻ ശ്രമിച്ച സുനിതയെ ദീപക് ക്രൂരമായി മർദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. സുനിതയ്‌ക്കൊപ്പം സഹോദരിയുടെ മകളും മറ്റൊരു തൃശൂർ സ്വദേശിനിയും സംഭവസ്ഥലത്തുണ്ടായിരുന്നു
