കണ്ണൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പട്ടുവം സ്വദേശിനി നമ്പറാൻ നാരായണിയാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാനമായ രീതിയിൽ പാമ്പുകടിയേറ്റുള്ള മരണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
അടുത്തിടെ കൊല്ലം മൺറോതുരുത്തിലും പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 62 വയസ്സുകാരനായ രാജേന്ദ്രൻ മരണപ്പെട്ടിരുന്നു. അരുനല്ലൂരിലെ മകളുടെ വീട്ടിൽ താമസിക്കുകയായിരുന്ന ഇദ്ദേഹം, രാത്രി ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പുതപ്പിനടിയിൽ ഇരുന്ന അണലിയുടെ കടിയേൽക്കുകയായിരുന്നു. കാഴ്ച പരിമിതിയുള്ള രാജേന്ദ്രൻ പുതപ്പിനുള്ളിലെ പാമ്പിനെ ശ്രദ്ധിച്ചിരുന്നില്ല. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
