ആറ് രസഗുളകൾ കഴിച്ചതിന് പിന്നാലെ മുപ്പത്തിയഞ്ചുകാരനായ യുവാവിന്റെ കൈകാലുകൾ തളർന്നു. പക്ഷാഘാതത്തിന് സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്റെ പരിശോധനാ ഫലങ്ങൾ പുറത്തുവന്നതോടെ വൈദ്യശാസ്ത്ര ലോകം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാറാണ് ഈ അപൂർവ്വ മെഡിക്കൽ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
ഭക്ഷ്യവിഷബാധയോ പഴകിയ മധുരപലഹാരമോ അല്ല ഈ അവസ്ഥയ്ക്ക് കാരണമായതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ മൂന്ന് തവണയാണ് യുവാവിന് സമാനമായ അനുഭവം ഉണ്ടായത്. മധുരം കഴിച്ചാൽ ഉടൻ ശരീരം തളർന്നുപോകുന്ന ഈ അവസ്ഥ യുവാവിനെ താൽക്കാലികമായി കിടപ്പിലാക്കി. സംസാരശേഷിക്കോ വിഴുങ്ങാനോ ഉള്ള ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കാത്ത രോഗിയിൽ പേശികളുടെ ബലഹീനത മാത്രമാണ് ദൃശ്യമായത്. വിശദമായ പരിശോധനയിൽ ഇത് ‘ഹൈപ്പോകലാമിക് പീരിയോഡിക് പാരലൈസിസ്’ എന്ന രോഗാവസ്ഥയാണെന്ന് സ്ഥിരീകരിച്ചു.
