മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾക്കെതിരെ ഇ.ഡി നടത്തുന്ന നീക്കങ്ങളിൽ സി.പി.എം നടത്തുന്ന രാഷ്ട്രീയ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതിൽ സി.പി.ഐയിൽ ആശയക്കുഴപ്പം. വ്യാഴാഴ്ച ചേർന്ന സി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഈ നിലപാടിനെതിരെ രംഗത്തുവന്നത്.
സ്വന്തമായി ബിസിനസ് നടത്തുന്ന മകൾക്കെതിരെയുള്ള കേസിനെ രാഷ്ട്രീയമായി പാർട്ടി പ്രതിരോധിക്കുന്നത് ഉചിതമല്ലെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. ഇ.ഡിക്കെതിരായ പ്രതിഷേധങ്ങളിൽ സംസ്ഥാന നേതൃത്വം അമിതാവേശം കാണിക്കേണ്ടതില്ലെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അന്വേഷണം പിണറായിക്ക് എതിരെയാണെങ്കിൽ രാഷ്ട്രീയമായി പ്രതിരോധിക്കാം. എന്നാൽ മകൾക്കെതിരെയുള്ള കേസിൽ നിയമപരമായ പിന്തുണ നൽകിയാൽ മതിയെന്നും രാഷ്ട്രീയ പരമായി രംഗത്തിറങ്ങുന്നത് അനുചിതമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായം ശക്തമായതോടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാട് മയപ്പെടുത്തി. ഇ.ഡി റെയ്ഡിനെതിരെയുള്ള ചില പ്രതിഷേധ രംഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം പ്രതികരിച്ചു.ഇ.ഡി റെയ്ഡ് മുഖ്യമന്ത്രി വി.ഡി. സതീശനും ബി.ജെ.പിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന സി.പി.എം വാദം സി.പി.ഐ ഏറ്റെടുത്തില്ല. ഇതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ലെന്നാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത്. പിണറായിയുടെ ഒപ്പം താമസിക്കുന്നതിനാലാണ് ഇ.ഡി സംഘം വീട്ടിലെത്തിയതെന്ന വാദത്തോടും, ബിസിനസ് നടത്തുന്ന മകൾ ഒപ്പം താമസിക്കുന്നത് ശരിയാണോ എന്ന് ചില നേതാക്കൾ ചോദ്യമുയർത്തിയതായും റിപ്പോർട്ടുകളുണ്ട്.
