കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണം തട്ടിയെടുക്കൻ ശ്രമിച്ച സംഘത്തെ മലപ്പുറം ജില്ലാ പൊലീസ് അതിസാഹസികമായി പിടികൂടി. വിദേശത്തുനിന്നും സ്വർണവുമായി എത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാൻ പദ്ധതിയിട്ടെത്തിയ 13 പേരാണ് ജൂൺ 7ന് രാത്രിയോടെ വിമാനത്താവള പരിസരത്തുനിന്നും പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും ഒരു സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്തും അന്താരാഷ്ട്ര അറൈവൽ ടെർമിനലിന് സമീപത്തും സംശയാസ്പദമായ സാഹചര്യത്തിൽ കറങ്ങിനടന്ന ഇവരെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കവർച്ചാ ആസൂത്രണത്തിന്റെ ചുരുളഴിഞ്ഞത്. അറസ്റ്റിലായവരിൽ ഭൂരിഭാഗവും മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം ഈ സംഘത്തിൽപ്പെട്ട ചിലർ പൊലീസിനെ വെട്ടിച്ച് വിമാനത്താവള പരിസരത്തുനിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു സ്വർണ്ണക്കടത്ത്-ക്വട്ടേഷൻ മാഫിയയിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ അറസ്റ്റ്. സംഭവത്തിന് പിന്നിലെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
