സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുത്തനെ കുറച്ചതിലൂടെ കേരളത്തിൽ മദ്യമൊഴുക്കാനാണ് യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ മന്ത്രി എം.ബി. രാജേഷ്. നികുതിയിളവിലൂടെ സർക്കാരിന് കോടിക്കണക്കിന് രൂപയുടെ വരുമാനനഷ്ടം വരുത്തിവെച്ചതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കർണാടക മദ്യലോബിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ഇതിനായി മുഖ്യമന്ത്രി വി.ഡി. സതീശന് എത്ര കോടി കിട്ടിയെന്ന് പറയണമെന്നും എം.ബി. രാജേഷ് ആവശ്യപ്പെട്ടു.
വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ ഇപ്പോൾ വിപണിയിൽ ഇറക്കുന്നത് സ്പിരിറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന മദ്യമാണ്. ഇതിന്റെ നികുതിയാണ് 251 ശതമാനത്തിൽ നിന്ന് 120 ശതമാനമായി സർക്കാർ കുറച്ചുകൊടുത്തത്. ഒരൊറ്റ പ്രമുഖ കമ്പനിയുടെ ആവശ്യപ്രകാരമാണ് ഈ നികുതിയിളവ്. ഇതേ കമ്പനി മുൻപ് എൽ.ഡി.എഫ് സർക്കാരിനെയും സമീപിച്ചിരുന്നു. എന്നാൽ ആ ആവശ്യം തള്ളിക്കളയുകയായിരുന്നു. ‘റെഡി ടു ഡ്രിങ്ക്’ പാനീയങ്ങളുടെ നികുതി കുറയുമ്പോൾ അത് ശീതളപാനീയങ്ങൾ പോലെ സുലഭമാകും. കുട്ടികളും യുവജനങ്ങളും ഇത് വ്യാപകമായി ഉപയോഗിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ, ഈ ഒരൊറ്റ തീരുമാനത്തിലൂടെ മാത്രം ഖജനാവിന് 600 കോടി രൂപയുടെ നഷ്ടമാണ് ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി വരുത്തിവെക്കുന്നത്. ഈ ത്യാഗം സഹിക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച അണിയറ ഇടപാടുകൾ പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാൻ അനുമതി നൽകിയത് നമ്മുടെ കർഷകരെ സഹായിക്കാനായിരുന്നു. അതിന് വൈനിന്റെ കുറഞ്ഞ നികുതി മാത്രമാണ് ഏർപ്പെടുത്തിയത്. മദ്യനയത്തിന് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെയും മുൻ തദ്ദേശ വകുപ്പ് മന്ത്രി കൂടിയായ എം.ബി. രാജേഷ് ആഞ്ഞടിച്ചു. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വികസനത്തെ തകർക്കുന്ന രീതിയിൽ 1,534 കോടി രൂപയാണ് ഈ ബജറ്റിൽ വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
