സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. മുൻ സർക്കാർ കെ-സ്മാർട്ട് പോർട്ടൽ വഴിയാണ് ഗുണഭോക്താക്കളുടെ അപേക്ഷകൾ സ്വീകരിച്ചതെന്നും, തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായ പരിശോധനയ്ക്ക് ശേഷം അംഗീകരിച്ചവർക്കാണ് ധനസഹായം അനുവദിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
പദ്ധതി അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങൾ ദൗർഭാഗ്യകരമാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. പതിനാറ് ലക്ഷത്തോളം ഗുണഭോക്താക്കളുള്ള ഈ പദ്ധതി തുടരുമെന്ന് വ്യക്തമായി പറയാൻ സർക്കാർ ഇപ്പോഴും തയ്യാറാകുന്നില്ല. പാവപ്പെട്ട സ്ത്രീകളുടെ ക്ഷേമപദ്ധതികളോട് സർക്കാരിന് ഇത്രയധികം വീറും വാശിയും പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ടെന്നും എന്നാൽ സഭയുടെ തുടർനടപടികളിലേക്ക് തൽക്കാലം കടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
