പശ്ചിമേഷ്യൻ സംഘർഷങ്ങൾ, ക്രൂഡ് ഓയിൽ വിലയിലുള്ള മാറ്റങ്ങൾ, അമേരിക്കൻ ഫെഡ് പലിശ നിരക്ക് തീരുമാനം എന്നിവ ഈ ആഴ്ച ഓഹരി വിപണിയുടെ ഗതിയെ നിയന്ത്രിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. ഇതിനുപുറമെ, വിവിധ കമ്പനികളുടെ ത്രൈമാസ വരുമാന കണക്കുകളും വിപണിയിലെ നിക്ഷേപകരുടെ വികാരങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകമായിരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ അമേരിക്ക-ഇറാൻ സംഘർഷങ്ങളും ഹോർമുസ് കടലിടുക്ക് വഴിയുള്ള ഷിപ്പിംഗ് പ്രവർത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആഗോള വിപണിയിലെ റിസ്ക് വികാരത്തെ നേരിട്ട് ബാധിക്കും. കൂടാതെ, അമേരിക്കൻ ഫെഡറൽ റിസർവിന്റെ നയ യോഗത്തിലെ പലിശ നിരക്ക് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും പണപ്പെരുപ്പത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും ലോകമെമ്പാടുമുള്ള വിപണികൾക്ക് നിർണായകമാണ്. ആഭ്യന്തര തലത്തിൽ ജൂൺ മാസത്തെ വ്യാവസായിക ഉത്പാദന (ഐഐപി) ഡാറ്റയും വിപണി ഉറ്റുനോക്കുന്നുണ്ട്.ഈ ആഴ്ച കോൾ ഇന്ത്യ, ബിഇഎൽ, ലാർസൺ ആൻഡ് ട്യൂബ്രോ, ഹിന്ദുസ്ഥാൻ യൂണിലിവർ, അദാനി എന്റർപ്രൈസസ്, ഏഷ്യൻ പെയിന്റ്സ്, അദാനി പോർട്ട്സ്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, മാരുതി സുസുക്കി, ഐടിസി, സൺ ഫാർമ തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ സാമ്പത്തിക ഫലങ്ങൾ പുറത്തുവിടും. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച സെൻസെക്സ് തുടർച്ചയായ അഞ്ചാം ദിവസവും ഇടിവ് രേഖപ്പെടുത്തിയിരുന്നു, നിഫ്റ്റി 23,800-ന് താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
അമേയ്ക്കാൻ ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന നയരൂപീകരണ യോഗം ഈ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട മാക്രോ ഇവന്റായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പലിശ നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തലെങ്കിലും, ഊർജ്ജ വിലയിലുള്ള വർദ്ധനവ് പണപ്പെരുപ്പ ആശങ്കകൾ വീണ്ടും സജീവമാക്കിയിട്ടുണ്ട്. നിരക്ക് തീരുമാനത്തിനൊപ്പം ഭാവിയിലെ പണനയത്തെക്കുറിച്ചുള്ള ഫെഡറൽ റിസർവിന്റെ വിലയിരുത്തലായിരിക്കും വിപണിക്ക് യഥാർത്ഥ ദിശാബോധം നൽകുക. കഴിഞ്ഞ ആഴ്ച ബിഎസ്ഇ സെൻസെക്സ് 2,091.68 പോയിന്റും (2.67%) എൻഎസ്ഇ നിഫ്റ്റി 566.85 പോയിന്റും (2.32%) ഇടിവാണ് നേരിട്ടത്.
