ഇന്ത്യ അതിന്റെ 80-ാം സ്വാതന്ത്ര്യവാർഷികം ആഘോഷിക്കുന്ന ഈ ചരിത്ര നിമിഷത്തിൽ, രാജ്യം പിന്നിട്ട സാമ്പത്തിക പാതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഏറെ പ്രാധാന്യമുണ്ട്. 1947 മുതലുള്ള യാത്രയിൽ കാർഷിക, വ്യാവസായിക മേഖലകളിലെ തകർച്ചയും അയൽരാജ്യങ്ങളുമായുള്ള യുദ്ധങ്ങളും സൃഷ്ടിച്ച പ്രതിസന്ധികൾ ഇന്ത്യയ്ക്ക് വലിയ മാക്രോ ഇക്കണോമിക് വെല്ലുവിളികളാണ് ഉയർത്തിയത്. പ്രതിരോധ ചെലവുകൾ ഉയർന്നതും വിദേശനാണ്യ കരുതൽ ശേഖരം കുത്തനെ ഇടിഞ്ഞതും ബാധ്യതകളുടെ ഭാരം കൂട്ടി. ഈ സാഹചര്യത്തിലാണ് സ്വാതന്ത്ര്യസമയത്ത് ബ്രിട്ടീഷ് പൗണ്ടിനെ അടിസ്ഥാനമാക്കി കേവലം 4 രൂപയായിരുന്ന മൂല്യത്തിൽ നിന്നും ഇന്നത്തെ നിലയിലേക്ക് ഇന്ത്യൻ രൂപ രൂപാന്തരപ്പെട്ടത്.
കഴിഞ്ഞ 79 വർഷത്തിനിടെ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഉണ്ടായ കുറവ് കേവലം ഒരു തകർച്ചയായി മാത്രം കാണാൻ സാധിക്കില്ല. 1947-ൽ 4 രൂപയായിരുന്ന വിനിമയ നിരക്ക് ഇന്ന് ഏകദേശം 95 രൂപയിലെത്തി നിൽക്കുമ്പോൾ, അത് രാജ്യത്തിന്റെ സാമ്പത്തിക വികാസത്തിന്റെ ഒരു സുപ്രധാന മെട്രിക് കൂടിയാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യതിയാനങ്ങൾ ട്രാക്ക് ചെയ്യുന്നതിൽ ആ രാജ്യത്തിന്റെ കറൻസി മൂല്യത്തിന് വലിയ പങ്കുണ്ട്.
കടുത്ത നിയന്ത്രണങ്ങളുള്ള ഒരു സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ആഗോള സാമ്പത്തിക ഘടനയുമായി ഇഴുകിച്ചേർന്ന ഒരു വ്യവസ്ഥിതിയിലേക്കുള്ള ഇന്ത്യയുടെ പരിണാമമാണ് രൂപയുടെ വികാസമെന്ന് ‘Rupyapaisa.com’ സ്ഥാപകനും എംഡിയുമായ മുകേഷ് പാണ്ഡെ ചൂണ്ടിക്കാണിക്കുന്നു. പണപ്പെരുപ്പം, വിദേശ വ്യാപാരം, അസംസ്കൃത എണ്ണവില, വിദേശ മൂലധന പ്രവാഹം, ആഗോള സാമ്പത്തിക പ്രതിഫലനങ്ങൾ എന്നിവയാണ് നിലവിൽ രൂപയുടെ മൂല്യം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ.
ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ദുർബലമാണെന്നതിന്റെ സൂചനയല്ല എന്ന് സാമ്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ആഭ്യന്തര പണപ്പെരുപ്പ നിരക്കുകൾ, അന്താരാഷ്ട്ര ചരക്ക് വില വ്യതിയാനങ്ങൾ, പലിശ നിരക്കുകൾ എന്നിവ വിനിമയ നിരക്കിനെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. അതിനാൽ ഡോളറുമായുള്ള താരതമ്യം മാത്രം നോക്കി സാമ്പത്തിക നിലവാരം മോശമാണെന്ന് വിലയിരുത്താനാകില്ല.1947 ഓഗസ്റ്റ് 15-ന് ഒരു അമേരിക്കൻ ഡോളറിന് ഒരു രൂപയായിരുന്നു എന്ന പ്രചാരണം ചരിത്രപരമായി ശരിയല്ല. സ്വാതന്ത്ര്യത്തിനു ശേഷം, നിലവിലുള്ള പണ വ്യവസ്ഥയനുസരിച്ച് ബ്രിട്ടീഷ് പൗണ്ടുമായി ബന്ധിപ്പിച്ച ഒരു നിയന്ത്രിത വിനിമയ നിരക്കാണ് ഇന്ത്യ പിന്തുടർന്നത്. അക്കാലത്ത് ഒരു ഡോളറിന് ഏകദേശം 3 മുതൽ 4 രൂപ വരെയായിരുന്നു യഥാർത്ഥ മൂല്യം.
കടുത്ത വിദേശനാണ്യ പ്രതിസന്ധി, രാജ്യത്തുണ്ടായ വരൾച്ച, യുദ്ധങ്ങൾ സൃഷ്ടിച്ച സാമ്പത്തിക ആഘാതം എന്നിവയെ തുടർന്ന് 1966 ജൂലൈയിലാണ് ആദ്യമായി രൂപയുടെ മൂല്യം വൻതോതിൽ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. ഡോളറിനെതിരെ 4.76 രൂപയായിരുന്ന വിനിമയ നിരക്ക് ഒറ്റയടിക്ക് 7.50 രൂപയായി ഭേദഗതി ചെയ്തു. അതായത്, കറൻസിയുടെ മൂല്യത്തിൽ ഏകദേശം 36.5 ശതമാനത്തിന്റെ കുറവാണ് അന്ന് വരുത്തിയത്.
1970 മുതൽ 1991 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യ കൂടുതൽ വഴക്കമുള്ള ഒരു വിനിമയ നിരക്ക് രീതിയിലേക്ക് മാറി. ബ്രെട്ടൺ വുഡ്സ് സമ്പ്രദായം തകർന്നതോടെ ഡോളർ പെഗ്ഗിംഗ് ഉപേക്ഷിക്കുകയും, 1975-ൽ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളുടെ കറൻസികളുടെ കൂട്ടവുമായി രൂപയെ ബന്ധിപ്പിക്കുകയും ചെയ്തു.
1991-ൽ ഉണ്ടായ രൂക്ഷമായ പേയ്‌മെന്റ് ബാലൻസ് പ്രതിസന്ധിയാണ് ഇന്ത്യയെ വലിയ സാമ്പത്തിക പരിഷ്കാരങ്ങളിലേക്ക് നയിച്ചത്. 1991 ജൂലൈയിൽ രൂപയുടെ മൂല്യം രണ്ടു ഘട്ടങ്ങളിലായി കുറച്ചു. 1991-ൽ ഡോളറിനെതിരെ ശരാശരി 22.69 രൂപയായിരുന്ന വിനിമയ നിരക്ക് സാമ്പത്തിക ഉദാരവൽക്കരണത്തെ തുടർന്ന് 1993 ആയപ്പോഴേക്കും 31.45 രൂപയായി ഉയർന്നു.ഉദാരവൽക്കരണത്തിന് ശേഷം ആഗോള സാമ്പത്തിക പ്രവാഹങ്ങളോട് രൂപ ശക്തമായി പ്രതികരിക്കാൻ തുടങ്ങി. 1996-ൽ 35.43 രൂപയും, 1999-ൽ 43.05 രൂപയുമായിരുന്ന വിനിമയ നിരക്ക്, 2026 ഓഗസ്റ്റിൽ എത്തിനിൽക്കുമ്പോൾ ഒരു അമേരിക്ക ഡോളറിന് 95.22 രൂപ എന്ന നിലയിലാണ്. ഇന്ത്യയും യു.എസ്.എയും തമ്മിലുള്ള പണപ്പെരുപ്പ വ്യത്യാസവും എണ്ണ ഇറക്കുമതിയുമാണ് ഈ മാറ്റത്തിന് പ്രധാന കാരണം.
ഭാവിയിൽ രൂപയുടെ മൂല്യം എത്രയാകുമെന്ന് കൃത്യമായി പ്രവചിക്കുന്നതിനേക്കാൾ അത് നിർണ്ണയിക്കുന്ന ഘടകങ്ങളെ മനസ്സിലാക്കുകയാണ് പ്രധാനം. ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ്, കയറ്റുമതിയിലെ മത്സരക്ഷമത, ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കൽ, വിദേശ നേരിട്ടുള്ള നിക്ഷേപം എന്നിവ ഭാവിയിൽ രൂപയുടെ സ്ഥിരത ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കും.
പരമ്പരാഗത പേപ്പർ നോട്ടുകൾക്ക് പകരമായി പോളിമർ അല്ലെങ്കിൽ പ്ലാസ്റ്റിക് കറൻസി ഉപയോഗിക്കുന്നത് ഭാവിയിലെ ഒരു പ്രധാന മാറ്റമായിരിക്കും. ഈടുനിൽപ്പും ഈർപ്പത്തെ പ്രതിരോധിക്കാനുള്ള ശേഷിയും പോളിമർ നോട്ടുകളുടെ പ്രത്യേകതയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്ലാസ്റ്റിക് പണം അവതരിപ്പിക്കുന്നത് സാങ്കേതിക തടസ്സമല്ല, മറിച്ച് നിലവിലുള്ള ബാങ്കിംഗ് അടിസ്ഥാന സൗകര്യങ്ങൾക്ക് അത് എത്രത്തോളം പ്രയോജനകരമാണെന്ന് തീരുമാനിക്കലാണ് പ്രധാനം.
