തലസ്ഥാന നഗരിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും റോഡുകളിൽ വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് നഗരത്തിലെ റോഡ് ഗതാഗതത്തെ സാരമായി ബാധിക്കുകയും വലിയ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.
മോശം കാലാവസ്ഥ വിമാന സർവീസുകളെയും ഗുരുതരമായി ബാധിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ നിരവധി സർവീസുകൾ തടസ്സപ്പെട്ടു. ഫ്ലൈറ്റ് റഡാർ 24-ന്റെ കണക്കുകൾ പ്രകാരം 15-ഓളം വിമാനങ്ങൾ റദ്ദാക്കുകയും തൊണ്ണൂറിലധികം വിമാനങ്ങളുടെ സമയം വൈകുകയും ചെയ്തിട്ടുണ്ട്.ഈ വർഷം ഓഗസ്റ്റിൽ ഡൽഹിയിൽ സാധാരണയേക്കാൾ വളരെ ഉയർന്ന അളവിലാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്. സഫ്ദർജംഗിൽ 29 ശതമാനവും, പാലം മേഖലയിൽ 28 ശതമാനവും, അയനഗറിൽ 66 ശതമാനത്തിലധികം അധിക മഴയുമാണ് ഇതുവരെ ലഭിച്ചത്. വരുന്ന മണിക്കൂറുകളിലും ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
