നാലംഗകുടുംബത്തിന്റെ ആത്മഹത്യ: അമ്മയുടെ ഉദരത്തിലെ 4 മാസമായ കുഞ്ഞിനും ദാരുണാന്ത്യം

ഉപ്പുതറ : സാമ്പത്തികബാധ്യത മൂലം 2 കുട്ടികൾ ഉൾപ്പെടെ നാലംഗകുടുംബം ആത്മഹത്യ ചെയ്തപ്പോൾ അമ്മയുടെ ഉദരത്തിലുണ്ടായിരുന്ന 4 മാസമായ കുഞ്ഞിനും ദാരുണാന്ത്യം. ഒൻപതേക്കർ എംസി കവലയ്ക്കു സമീപം പട്ടത്തമ്പലം സജീവ് മോഹനൻ (36), ഭാര്യ രേഷ്‌മ (25), മക്കളായ ദേവൻ (5), ദിയ (4) എന്നിവരാണ് വ്യാഴാഴ്‌ച ആത്മഹത്യ ചെയ്‌തത്. രേഷ്‌മ 4 മാസം ഗർഭിണിയായിരുന്നെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായെന്നു പൊലീസ് അറിയിച്ചു.ദേവനെ ബലം പ്രയോഗിച്ചു കൊലപ്പെടുത്തിയ ശേഷമാകാം മാതാപിതാക്കൾ ആത്മഹത്യ ചെയ്തതെന്നും സംശയിക്കുന്നുണ്ട്. ദേവന്റെ കഴുത്തിൽ പാടുകൾ ഉള്ളതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.ഓട്ടോറിക്ഷാ ഡ്രൈവറായ സജീവ് കട്ടപ്പനയിലെ സ്വകാര്യ പണമിടപാടു സ്‌ഥാപനമായ കല്ലട ജനറൽ ഫിനാൻസിൽ നിന്നു വാഹനം പണയപ്പെടുത്തി എടുത്തിരുന്ന 3 ലക്ഷം രൂപയുടെ തിരിച്ചടവ് രണ്ടു തവണ മുടങ്ങിയിരുന്നു. തുടർന്നു ജീവനക്കാർ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നുണ്ട്. ഇതാണു മരണകാരണമെന്നു വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പു പൊലീസ് കണ്ടെത്തി.അസ്വാഭാവിക മരണത്തിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്.ആത്മഹത്യക്കുറിപ്പിൽ സ്‌ഥാപനത്തിൻ്റെ പേരു പറഞ്ഞിട്ടുള്ളതിനാൽ അതു സംബന്ധിച്ചും അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു. സജീവിനു മറ്റു സാമ്പത്തികബാധ്യതകൾ ഉള്ളതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ടെങ്കിലും അവയൊന്നും മരണത്തിനു കാരണമാകാൻ സാധ്യതയില്ലെന്നാണു വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *