കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. സംസ്ഥാനത്ത് വെള്ളിയാഴ്ച്ച മഴക്കെടുതിയിൽ എട്ടുപേർക്ക് ജീവൻ നഷ്ടമായി. മഴ തുടങ്ങി ഒരാഴ്ചയ്ക്കിടെ 26 പേരാണ് മരണപ്പെട്ടത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായി. കണ്ണൂര്‍ താവക്കരയില്‍ മഴയെ തുടർന്ന് 30 ഓളം വീടുകളില്‍ വെള്ളം കയറി. പലയിടങ്ങളിലും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. കൂത്താട്ടുകുളത്ത് മരം വീണ് വയോധിക മരിച്ചു. ട്രെയിൻ ഗതാഗതം താറുമാറായി. ശക്തമായ തിരയില്‍പ്പെട്ട് വിഴിഞ്ഞത്ത് രണ്ട് വള്ളങ്ങള്‍ മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.
ദുരിതപെയ്ത്ത് ; വെള്ളിയാഴ്ച എട്ടുമരണം; ശനിയാഴ്ച മൂന്ന് ജില്ലകളിൽ അവധി
