സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. എന്നാൽ ഇന്ന് രാത്രി നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കണക്കിലെടുത്ത് സംസ്ഥാനത്ത് എവിടെയും ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കാൻ എൻടിപിസി, പവർ പ്ലസ് ട്രേഡിങ് സൊല്യൂഷൻസ് ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്ന് പ്രതിദിനം 200 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഈ വൈദ്യുതി ഇന്ന് മുതൽ ലഭ്യമായിത്തുടങ്ങും.
യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് കെഎസ്ഇബി പുറത്തുനിന്ന് പുതിയ കരാറിലൂടെ ദിവസം മുഴുവൻ വൈദ്യുതി വാങ്ങുന്നത്. സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കടുത്ത ആശങ്ക രേഖപ്പെടുത്തി. വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുന്ന സമയം നേരത്തെ കൃത്യമായി അറിയിക്കണമെന്ന് കമ്മീഷൻ കെഎസ്ഇബിക്ക് കർശന നിർദ്ദേശം നൽകി. ഓരോ ദിവസത്തെയും വൈദ്യുതി ആവശ്യകതയും കുറവും തലേദിവസം തന്നെ ബോർഡിന് കണക്കാക്കാൻ സാധിക്കും. അതിനാൽ ഒരു പ്രദേശത്ത് തുടർച്ചയായി നിയന്ത്രണം ഏർപ്പെടുത്തുകയാണെങ്കിൽ അത് എന്നും ഒരേ സമയത്തായിരിക്കാൻ ശ്രദ്ധിക്കണം.കൃത്യമായ സമയക്രമം പാലിക്കാതെ പവർകട്ട് ഏർപ്പെടുത്തുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും ഇത് ഒഴിവാക്കാൻ കെഎസ്ഇബി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അടുത്ത മാസം ഓണക്കാലം ആരംഭിക്കാനിരിക്കെ, അതിന് മുന്നോടിയായി പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കാനാണ് വൈദ്യുതി വകുപ്പിന്റെ നീക്കം. ഇതിനായി കേന്ദ്ര വൈദ്യുതി ഉല്പാദന നിലയങ്ങളിൽ നിന്ന് കൂടുതൽ അധിക വിഹിതം ലഭ്യമാക്കാനുള്ള ചർച്ചകൾ സർക്കാർ തലത്തിൽ ആരംഭിച്ചിട്ടുണ്ട്. അടിയന്തരമായി വൈദ്യുതി ലഭ്യമാക്കാൻ മറ്റ് ഹ്രസ്വകാല മാർഗ്ഗങ്ങളും കെഎസ്ഇബി തേടുന്നുണ്ട്.
