അമേരിക്ക നോക്കിനിൽക്കെ ഇറാന്റെ മാസ്റ്റർ സ്ട്രോക്ക്…

ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രം സാമ്പത്തിക ഉപരോധങ്ങളുടെ ഉരുക്കുമുഷ്ടി മുറുക്കുമ്പോൾ, ആ വലയിലെ നേരിയൊരു പഴുത് കണ്ടെത്തി കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകൾ നടത്തിയ ഒരു രാജ്യത്തിന്റെ അതിസാഹസിക നീക്കം വിശ്വസിക്കാൻ കഴിയുമോ?അമേരിക്ക വീണ്ടും ഉപരോധങ്ങൾ കർശനമാക്കുന്നതിന് തൊട്ടുമുമ്പ്, ഹോർമുസ് കടലിടുക്കിലൂടെ ഇറാൻ ലോകം അറിയാതെ നടത്തിയ അതിസാഹസിക എണ്ണ ഓപ്പറേഷനാണ് ഇപ്പോൾ അന്താരാഷ്ട്ര രാഷ്ട്രീയത്തിലും ഊർജ വിപണിയിലും വലിയ ചർച്ചയാകുന്നത്. ഏകദേശം 70 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ ലോകവിപണിയിലെത്തിച്ച് 5 മുതൽ 6 ബില്യൺ ഡോളർ വരെ സമാഹരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ഇത് വെറും എണ്ണക്കച്ചവടമല്ല, വരാനിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങളെയും സമ്മർദങ്ങളെയും അതിജീവിക്കാൻ ഇറാൻ മുൻകൂട്ടി ഒരുക്കിയ ഒരു വമ്പൻ സാമ്പത്തിക സുരക്ഷാ കവചമായാണ് വിദഗ്ധർ വിലയിരുത്തുന്നത്. എങ്ങനെ അമേരിക്കയുടെ കണ്ണുവെട്ടിച്ച് ഇറാൻ ഈ ദൗത്യം പൂർത്തിയാക്കി? ഹോർമുസ് കടലിടുക്കിൽ യഥാർത്ഥത്തിൽ നടന്നത് എന്താണ്? അതാണ് ഈ റിപ്പോർട്ടിൽ പരിശോധിക്കുന്നത്.

വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ അവസാനത്തോടെ തന്നെ മലേഷ്യയുടെ കിഴക്കൻ തീരത്തേക്ക് ഇറാനിയൻ എണ്ണ ടാങ്കറുകളുടെ ഒരു വലിയ നിര തന്നെ എത്തിച്ചേർന്നിരുന്നു. അമേരിക്കൻ അധികൃതർ ഇറാനിയൻ ഷിപ്പിംഗിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ താൽക്കാലികമായി അയവുവരുത്തിയതായിരുന്നു ഇതിന് അനുകൂല സാഹചര്യം ഒരുക്കിയത്. ‘യുണൈറ്റഡ് എഗെയിൻസ്റ്റ് ന്യൂക്ലിയർ ഇറാൻ’ എന്ന അഭിഭാഷക ഗ്രൂപ്പും എണ്ണ വിപണി വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നത് അനുസരിച്ച്, ഒരു മാസത്തെ ചെറിയ കാലയളവിനുള്ളിലാണ് ഇത്രയും വലിയ അളവിലുള്ള ക്രൂഡ് ഓയിൽ ഇറാൻ വിപണിയിലെത്തിച്ചത്. ചൈനീസ് വിപണിയെ ലക്ഷ്യമാക്കിയായിരുന്നു ഈ വൻതോതിലുള്ള കയറ്റുമതി. നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് അമേരിക്ക വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു, ഇത് ഇറാൻ്റെ കയറ്റുമതി നീക്കങ്ങളെ വീണ്ടും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വർഷങ്ങളായി ഉപരോധങ്ങളെ അതിജീവിക്കാൻ ഇറാൻ വികസിപ്പിച്ചെടുത്ത അത്യാധുനിക ശൃംഖലയാണ് ഈ നീക്കത്തിന് അവർ ഉപയോഗിച്ചത്. മലേഷ്യയുടെ പ്രാദേശിക ജലാതിർത്തിക്ക് പുറത്തുള്ള ഈസ്റ്റേൺ ഔട്ടർ പോർട്ട് ലിമിറ്റ്സാണ് ഇതിനായി പ്രധാനമായും ഉപയോഗിച്ചത്. ഇവിടെവെച്ച് വലിയ ഹോസുകൾ ഉപയോഗിച്ച് കടലിൽ വെച്ച് തന്നെ എണ്ണ ചെറിയ കപ്പലുകളിലേക്ക് മാറ്റുന്ന രീതിയാണ് ഇറാൻ പിന്തുടരുന്നത്.ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന എണ്ണ, സ്വകാര്യ ചൈനീസ് റിഫൈനറികളിലേക്കാണ് ഒടുവിൽ എത്തിച്ചേരുന്നത്. ഈ ചെറിയ റിഫൈനറികൾ ഉപരോധം വകവെക്കാതെ ഇറാനിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാറുണ്ട്. ഡിയോണ, ഹീറോ II, സോണിയ 1, സ്ട്രീം തുടങ്ങിയ കപ്പലുകൾ വഴിയാണ് ഈ എണ്ണ രഹസ്യമായി കൈമാറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവവികാസങ്ങൾ കേവലം ഒരു സാമ്പത്തിക ഇടപാടായി മാത്രം കാണാൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അറ്റ്ലാന്റിക് കൗൺസിലിലെ മിഡിൽ ഈസ്റ്റ് വിദഗ്ദ്ധനായ ജോനാഥൻ പാനിക്കോഫിന്റെ അഭിപ്രായത്തിൽ, ഇറാനിലെ പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് എണ്ണ വരുമാനം അതീവ നിർണ്ണായകമാണ്.

അമേരിക്കയുമായുള്ള സംഘർഷം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, സൈനികവും തന്ത്രപരവുമായ ലക്ഷ്യങ്ങൾക്കായി ഈ തുക വിനിയോഗിക്കാൻ സർക്കാർ മുൻഗണന നൽകും. മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുമ്പോൾ, ബഹ്‌റൈൻ, കുവൈത്ത് , ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ഇറാൻ ലക്ഷ്യമിടുന്നുവെന്ന റിപ്പോർട്ടുകളും ആശങ്ക വർദ്ധിപ്പിക്കുന്നു. ചുരുക്കത്തിൽ, ഉപരോധങ്ങൾക്കിടയിലും തങ്ങളുടെ എണ്ണശക്തി ഉപയോഗിച്ച് ആഗോള രാഷ്ട്രീയത്തിൽ പിടിമുറുക്കാനുള്ള ഇറാനിയൻ ഭരണകൂടത്തിന്റെ കരുനീക്കങ്ങളാണ് ഹോർമുസ് കടലിടുക്കിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *