പാലക്കാട് മണ്ണാർക്കാട് നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ. മണികണ്ഠനെ സിപിഐഎം മുൻ നേതാവ് പി.കെ. ശശി ഭീഷണിപ്പെടുത്തിയതായി പരാതി. ഫോൺ വിളിച്ചാണ് ശശി ഭീഷണിപ്പെടുത്തിയതെന്ന് മണികണ്ഠൻ നൽകിയ പരാതിയിൽ പറയുന്നു.
“എനിക്കെതിരെ ശബ്ദിച്ചാൽ നിന്റെ കണ്ണടിച്ചു പൊട്ടിക്കും, കയ്യും കാലും വെട്ടിക്കളയും. അതിനുള്ള ആളുകളെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്, കരുതിയിരുന്നോ” എന്ന് ശശി ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. സംഭവത്തിൽ ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന പോലീസ് മേധാവി, നാട്ടുകൽ പോലീസ് എന്നിവർക്ക് മണികണ്ഠൻ ഔദ്യോഗികമായി പരാതി നൽകി. പി.കെ. ശശിയുടെ വീട് ഉൾപ്പെടുന്ന നായാടിപ്പാറ ബ്രാഞ്ചിൽ തിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതാണ് ഭീഷണിക്ക് പിന്നിലെ കാരണമെന്നാണ് സൂചന. നേരത്തെ, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.കെ. ശശിയെ ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തുകയും പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് നിന്ന് യുഡിഎഫ് പിന്തുണയോടെ അദ്ദേഹം മത്സരിക്കുകയും ചെയ്തിരുന്നു.
