തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്. നിലവിൽ 1147 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 717 ആക്ടീവ് കേസുകളാണ് നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 227 പേർക്ക് രോഗം സ്ഥിരീകരിച്ചു.2710 പേരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. തിങ്കളാഴ്ച മാത്രം 430 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നാല് ദിവസം കൊണ്ട് ആക്ടീവ് കേസുകളുടെ എണ്ണം 1147ആയി ഉയർന്നു. മൂന്ന് മരണം കൂടി ഈ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തു. 511 പേർക്കാണ് 24 മണിക്കൂറിനിടെ രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 227 കേസുകളും കേരളത്തിലാണ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 72 പേർ രോഗമുക്തരായി. പുതിയ ജില്ലാതല കണക്കുകൾ കേരളം പുറത്തുവിട്ടിട്ടില്ല. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ കേസുകളെന്നാണ് വിവരം. മറ്റ് സംസ്ഥാനങ്ങിളിൽ രോഗികളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും കേരളമാണ് കണക്കുകളിൽ മുന്നിൽ. 255 പേരാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. രോഗവ്യാപനം സ്വാഭാവികമെന്നാണ് ആരോഗ്യമന്ത്രാലവും സംസ്ഥാന ആരോഗ്യവകുപ്പും ആവർത്തിക്കുന്നത്. ഇടവേളകളിൽ കേസുകൾ ഉയരും. പൂർവേഷ്യൻ രാജ്യങ്ങളിലെ രോഗവ്യാപനവും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കേസുകളുയരാൻ കാരണമെന്നാണ് വിലയിരുത്തൽ. രോഗികൾ ഗുരുതരാവസ്ഥയിലേക്കെത്തുന്ന കുറവാണ്.ഇത്തവണ രോഗ വ്യാപനത്തിൽ LF 7, XFG, Jn.1, NB 1.8.1 എന്നീ നാല് വകഭേദങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ജനിതക ശ്രേണി പരിശോധന നടത്തി സൂക്ഷ്മ നിരീക്ഷണം തുടരുന്നുവെന്ന് കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് ആയിരം കടന്ന് കൊവിഡ് കേസുകൾ ; നാല് ദിവസത്തിനിടെ 717 പേർക്ക് കൊവിഡ്
