ഹോങ്കോംഗിലെ വടക്കൻ തായ് പോയിൽ സ്ഥിതി ചെയ്യുന്ന ‘വാംഗ് ഫുക് കോർട്ട്’ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 44 ആയി ഉയർന്നു. 279 പേരെ ഇതുവരെ കാണാതായിട്ടുണ്ട്. 31 നിലകളുള്ള എട്ടു വൻ കെട്ടിടങ്ങളിലായി 2,000 വസതികൾ ഉൾപ്പെടുന്ന സമുച്ചയമാണിത്. ഏകദേശം 4600 പേർ താമസിച്ചിരുന്ന ഇവിടെനിന്നും 700 പേരെ രക്ഷിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റി. 800-ലധികം അഗ്നിരക്ഷാസേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.
തീ പെട്ടെന്ന് പടരാൻ കാരണമായേക്കാവുന്ന നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചെന്ന ആരോപണത്തിൽ നിർമാണ കമ്പനിയുടെ രണ്ട് ഡയറക്ടർമാരും ഒരു കൺസൾട്ടന്റുമടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നവീകരണത്തിന്റെ ഭാഗമായി കെട്ടിടങ്ങൾക്കു പുറത്തു സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള തട്ടുകൾ തീ അതിവേഗം പടരാൻ ഇടയാക്കിയതായി കരുതുന്നു.
