മഹാരാഷ്ട്രയിലെ ലാത്തൂരില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അനുമതിയില്ലാതെ പ്രവേശിച്ചെന്ന പരാതിയില്‍ സിജെപി നേതാവ് അഭിജീത് ദീപ്‌കെയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പരിഷത്ത് ഉര്‍ദു സ്‌കൂളിലെ അധ്യാപകന്‍ സയിദ് ഷംഷദ്ഭാനൂ ഖൈരാതാലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓസ പൊലീസ് സ്റ്റേഷനില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ക്ലാസുകള്‍ തടസപ്പെടുത്തിയെന്നും അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
‘സ്‌കൂള്‍ ഠീക്ക് കരോ’ ക്യാമ്പയിന്റെ ഭാഗമായാണ് ദീപ്‌കെയും അനുയായികളും അനുമതിയില്ലാതെ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളോടൊപ്പം ഇരിക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തത്. ദീപ്‌കെയുടെ സന്ദര്‍ശനം മൂലം ക്ലാസുകളും ഔദ്യോഗിക പ്രവര്‍ത്തനങ്ങളും തടസപ്പെട്ടതായി പരാതിയിൽ പറയുന്നു. മറ്റൊരു സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ഇവിടേക്ക് കൊണ്ടുവന്നുവെന്നും അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുമെന്നും ദീപ്‌കെ ഭീഷണിപ്പെടുത്തിയെന്നും അധ്യാപകൻ ആരോപിക്കുന്നു.എന്നാൽ, ലാത്തൂരിലെ സ്‌കൂളുകൾ സന്ദർശിച്ച് അവിടുത്തെ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് താൻ ചെയ്യുന്നതെന്നാണ് ദീപ്‌കെയുടെ നിലപാട്. സ്കൂളിലെ വൃത്തിയില്ലായ്മ, ശൗചാല്യങ്ങളുടെ ശോചനീയാവസ്ഥ, കുടിവെള്ള ലഭ്യത, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹം ഹെഡ്മാസ്റ്ററോട് നേരിട്ട് ചോദിക്കുകയും ഇതിന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
