ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനുമായി കേന്ദ്രസർക്കാർ സുപ്രധാന തീരുമാനമെടുത്തു. പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ കലർത്തിയ ഇന്ധനങ്ങൾക്ക് (E22, E25, E27, E30) ഏർപ്പെടുത്തിയിരുന്ന എക്സൈസ് ഡ്യൂട്ടി പൂർണ്ണമായും ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി.
അടിസ്ഥാന എക്സൈസ് ഡ്യൂട്ടിക്ക് പുറമെ, റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ്, കാർഷിക ഇൻഫ്രാസ്ട്രക്ചർ സെസ് എന്നിവയും സർക്കാർ നീക്കം ചെയ്തിട്ടുണ്ട്. 22 ശതമാനം മുതൽ 30 ശതമാനം വരെ എഥനോൾ കലർത്തിയ പെട്രോളിനാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ തീരുമാനത്തോടെ പമ്പുകളിൽ ഉയർന്ന അളവിൽ എഥനോൾ അടങ്ങിയ പെട്രോളിന്റെ വില കുറയാൻ സാധ്യതയുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഓയിൽ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കാനും സർക്കാർ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു. ഇതിനോടകം ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾക്കായി E85 പെട്രോൾ പുറത്തിറക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നികുതി ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്കയുടെ വ്യോമാക്രമണത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് ആഗോള വിപണിയിൽ എണ്ണവില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ഇത് ഇന്ത്യയുടെ എണ്ണ വിതരണത്തെ വെല്ലുവിളിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് സർക്കാർ ഇത്തരമൊരു നിർണ്ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
