മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയുടെ, വെളിപ്പെടുത്തൽ…

2011 ൽ ആർസിബിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി.ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റർമാരിലൊരാളാണ് മുൻ വിൻഡീസ് താരം ക്രിസ് ഗെയ്ൽ. 2013-ൽ പുണെ വാരിയേഴ്‌സിനെതിരായ മത്സരത്തിൽ ബെംഗളൂരുവിനായി 175 റൺസാണ് ഗെയ്ൽ അടിച്ചെടുത്തത്. ആദ്യ സീസണുകളിൽ ഫോം കണ്ടെത്താനാവാതിരുന്ന താരം 2011 ൽ ആർസിബിയിലെത്തിയതിന് പിന്നാലെയാണ് മികച്ച പ്രകടനങ്ങൾ പിറക്കുന്നത്.

താൻ വിജയ് മല്ല്യയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഗെയ്ലിനെ ബെംഗളൂരു ടീമിലെടുക്കുന്നതെന്ന് ലളിത് മോദി പറഞ്ഞു. 2011 ൽ നടന്ന ഐപിഎൽ ലേലത്തിൽ ഗെയ്‌ലിനെ ഒരു ഫ്രാഞ്ചൈസിയും സ്വന്തമാക്കിയിരുന്നില്ല 2009, 2010 വർഷങ്ങളിൽ കൊൽക്കത്തയ്ക്കാണ് താരം കളിച്ചിരുന്നത്. പിന്നാലെ നടന്ന ലേലത്തിൽ ആരും വാങ്ങാതിരുന്നതോടെ ഗെയ്ൽ തന്നെ സമീപിച്ചെന്നും ഏതെങ്കിലും ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെന്നും ലളിത് മോദി വെളിപ്പെടുത്തി. കടമുണ്ടെന്നും അത് വീട്ടണമെന്നും വിൻഡീസ് താരം പറഞ്ഞതായി ലളിത് മോദി വിശദീകരിക്കുന്നു.അന്ന് എന്റെ നല്ല സുഹൃത്തായ ക്രിസ് ഗെയ്ലിനെ ലേലത്തിൽ ആരും എടുത്തിരുന്നില്ല. ലേലത്തിൽ ആരും എടുത്തില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു. താങ്കൾ നന്നായി കളിച്ചില്ലെന്നും ഐപിഎൽ എന്ന് പറയുന്നത് നന്നായി കളിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഞാൻ ഗെയ്ലിനോട് പറഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി മികച്ചരീതിയിൽ കളിച്ചില്ലെന്നും അലസനായി മാറിയിരിക്കുന്നുവെന്നും ഞാൻ പറഞ്ഞു. വലിയ കടബാധ്യതയുണ്ടെന്നും ബില്ലുകൾ അടയ്ക്കണമെന്നുമാണ് അപ്പോൾ ഗെയ്ൽ മറുപടി നൽകിയത്. – ലളിത് മോദി പറഞ്ഞു

ആർസിബിയിലെത്തിയ ഗെയ്ൽ 2017 വരെ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു. പിന്നീട് പഞ്ചാബ് കിങ്‌സിനായി കളിച്ചു. 2021 ലാണ് താരം ഐപിഎല്ലിൽ നിന്ന് വിരമിക്കുന്നത്. ടൂർണമെന്റിൽ 142 മത്സരങ്ങളിൽ നിന്ന് 4965 റൺസാണ് താരത്തിന്റെ സമ്പാദ്യം. ആറ് സെഞ്ചുറികളും 31 ഫിഫ്റ്റികളും നേടി. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ(175), ഏറ്റവും കൂടുതൽ സിക്‌സ്(357) എന്നിങ്ങനെ ഒരുപിടി റെക്കോഡുകൾ വിൻഡീസ് താരം സ്വന്തമാക്കി. 2011 ൽ, 12 മത്സരങ്ങളിൽ 608 റൺസ് നേടി ഓറഞ്ച് ക്യാപ് നേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *