പശുവിനെ മോഷ്ടിച്ചെന്ന ആരോപണത്തിൽ വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ യുവാവിനെ നാല് പേർ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ലസുദിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ചന്ദർ (35) ആണ് കൊല്ലപ്പെട്ടത്. ഒരു കർഷകന്റെ കാണാതായ പശുവിനെ ചന്ദറിനൊപ്പം കണ്ടെന്നാരോപിച്ചായിരുന്നു മർദനം.
സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് സുരാജ് ജാതും ഇയാളുടെ കൂട്ടാളികളായ രോഹിത്, കുനാൽ എന്നിവരും ചേർന്ന് ചന്ദറിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. തുടർന്ന് ഇയാളെ മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചന്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ സുരാജ് ജാതിനെയും കൂട്ടാളികളെയും പ്രതിചേർത്ത് പൊലീസ് കേസെടുത്തു. നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നയാളാണ് സുരാജ് ജാതെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തിന്റെ മറ്റു വശങ്ങളും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
