നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി. ഗുരുവായൂർ ദർശനം കഴിഞ്ഞ് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ചെന്നിത്തലയെ കാണാൻ സതീശൻ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, സതീശൻ എത്തുന്നതിന് മുൻപേ ബന്ധുവിനെ കാണാൻ പോകുകയാണെന്ന് പറഞ്ഞ് ചെന്നിത്തല വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. ജോസഫ് വാഴയ്ക്കൻ, അൻവർ സാദത്ത് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കെ.സി. വേണുഗോപാൽ പക്ഷവും കടുത്ത അതൃപ്തിയിലാണ്. കെ.സി. വേണുഗോപാലിനെതിരെ ആസൂത്രിതമായ നീക്കങ്ങളും വ്യക്തിഹത്യയും നടന്നതായി ഇവർ ആരോപിക്കുന്നു. സതീശനെ തന്നെയായിരുന്നു മുഖ്യമന്ത്രിയായി നിശ്ചയിച്ചിരുന്നതെങ്കിൽ പ്രഖ്യാപനം ഇത്രയേറെ നീട്ടിക്കൊണ്ടുപോകേണ്ടതില്ലായിരുന്നു എന്നാണ് ഇവരുടെ വാദം. അവസാന നിമിഷം മാത്രം തീരുമാനം അറിയിച്ചതിലെ അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാനാണ് കെ.സി. പക്ഷത്തിന്റെ നീക്കം.
അതേസമയം, വി.ഡി. സതീശൻ വിവിധ നേതാക്കളുമായി ചർച്ചകൾ തുടരുകയാണ്. എം.എൽ.എമാരായ ടി. സിദ്ധിഖ്, റോജി എം. ജോൺ, സനീഷ് കുമാർ ജോസഫ്, സേനാപതി വേണു തുടങ്ങിയവർ സതീശനെ നേരിൽക്കണ്ടു. രമേശ് ചെന്നിത്തലയുമായി അടുപ്പമുള്ള ജോസഫ് വാഴയ്ക്കൻ, അൻവർ സാദത്ത് എന്നിവരും സതീശനുമായി കൂടിക്കാഴ്ച നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.കെ. രാഘവൻ എന്നിവരും സതീശനെ സന്ദർശിച്ചവരിൽ ഉൾപ്പെടുന്നു. മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായുള്ള നിർണ്ണായകമായ ഗ്രൂപ്പ് ചർച്ചകളാണ് ഇപ്പോൾ തലസ്ഥാനത്ത് നടക്കുന്നത്.
