മാലയിൽ പുലിപ്പല്ല് ലോക്കറ്റാക്കി ധരിച്ച കേസിൽ പ്രമുഖ ഗാനരചയിതാവും റാപ്പറുമായ വേടന് തിരിച്ചടി. പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനാ ഫലം പുറത്തുവന്നതോടെ കേസിൽ വനം വകുപ്പ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.
നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വെച്ചതിനാണ് വേടനെതിരെ വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കടുത്ത വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തുക. എന്നാൽ, മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതാണെന്നാണ് വേടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. തായ്‌ലൻഡിൽ നിന്നാണ് ഇത് തനിക്ക് ലഭിച്ചതെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്.പുലിപ്പല്ല് കേസിന് പുറമെ ലഹരിമരുന്ന് കേസും വേടനെതിരെ ഉണ്ട്. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ പോലീസ് നടത്തിയ പരിശോധനയിൽ മേശപ്പുറത്ത് നിന്ന് 6 ഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. വേടനും കൂടെയുണ്ടായിരുന്ന സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പരിശോധനയ്ക്കിടെ ഫ്ലാറ്റിൽ നിന്ന് രേഖകളില്ലാത്ത 9.5 ലക്ഷം രൂപയും ഡിജിറ്റൽ തെളിവുകൾക്കായി മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിരുന്നു.
