പിഎം ശ്രീയിൽ വെളിപ്പെടുത്തലുകൾ നടത്തി പിണറായിയുടെ മുൻ അഡീ.പ്രൈവറ്റ് സെക്രട്ടറി

പി.എം.ശ്രീ കരാറിൽ മന്ത്രിസഭയെ മറികടന്ന് എൽ.ഡി.എഫ്. സർക്കാർ ഒപ്പിട്ടത് ശരിയായില്ലെന്ന് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡോ. രതീഷ് കാളിയാടൻ.

കേന്ദ്രവുമായുള്ള കരാറിൽനിന്ന് സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാനാവില്ലെന്നും സ്‌കോൾ കേരള മുൻഡയറക്ടർ കൂടിയായിരുന്ന രതീഷ് കാളിയാടൻ പറയുന്നു. ഒരു വാരികയിലെഴുതിയ ലേഖനത്തിലാണ് വിമർശനം. പി.എം.ശ്രീയുമായി മുന്നോട്ടുനീങ്ങാൻ യു.ഡി.എഫ്. സർക്കാർ ഉന്നയിക്കുന്ന വാദത്തെ ബലപ്പെടുത്തുന്ന ഈ അഭിപ്രായത്തിനെതിരേ മുൻമന്ത്രിമാരായ കെ.എൻ. ബാലഗോപാലും പി. രാജീവും രംഗത്തെത്തി.

എൽ.ഡി.എഫ്. ചെയ്തതൊക്കെ പൊതുമധ്യത്തിലുള്ളതാണെന്നും യു.ഡി.എഫ്. സർക്കാരിന്റെ മുഖംരക്ഷിക്കാനാണ് പുതിയ വിവാദമെന്നും പി. രാജീവ് പ്രതികരിച്ചു. പി.എം.ശ്രീയിൽ കേരളം മുന്നോട്ടുപോയില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽവ്യക്തമാക്കിയിട്ടുണ്ടെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. എൽ.ഡി.എഫ്. സർക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് കെ.കെ. ശൈലജയും പ്രതികരിച്ചു.പി.എം.ശ്രീ സംവിധാനത്തിൽ കേരള സിലബസ് നടപ്പാക്കാനും സംസ്ഥാനത്തിന് സ്‌കൂൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഇതു രണ്ടും നിലവിൽ പി.എം.ശ്രീയിൽ സാധ്യമാണെന്ന മുൻമന്ത്രി വി. ശിവൻകുട്ടിയുടെ വാദമാണ് രതീഷ് കാളിയാടൻ നിരാകരിക്കുന്നത്. ഇതോടെ മുൻമന്ത്രി വി. ശിവൻകുട്ടിയുടെ വാദങ്ങളും രതീഷ് കാളിയാടൻ തള്ളുന്നുണ്ട്.

ദേശീയ വിദ്യാഭ്യാസനയം നിർദേശിക്കുന്നതും എൻ.സി.ഇ.ആർ.ടി. തയ്യാറാക്കിയതുമായ പാഠ്യപദ്ധതി, പാഠപുസ്തകം, മൂല്യനിർണയരീതി എന്നിവ പി.എം.ശ്രീ സ്‌കൂളിൽ നിർബന്ധമായും നടപ്പാക്കേണ്ടിവരുമെന്ന് കാളിയാടൻ പറഞ്ഞു.

അതേസമയം കരാറിൽ ഒപ്പിടേണ്ടിവന്ന സാമ്പത്തിക സമ്മർദത്തിന്റെ സാഹചര്യവും പദ്ധതിയുടെ ഭാഗമാകാതെ പിടിച്ചുനിൽക്കാൻ പിണറായിസർക്കാർ നടത്തിയ പരിശ്രമവുമാണ് തന്റെ ലേഖനത്തിലെ ഉള്ളടക്കമെന്ന് രതീഷ് കാളിയാടൻ പ്രതികരിച്ചു. ചില ഭാഗങ്ങൾ അടർത്തിയെടുത്ത് പിണറായി സർക്കാരിനെതിരേയെന്ന് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *