ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ;

സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം യുഡിഎഫ് സർക്കാർ നിയമസഭയുടെ മേശപ്പുറത്തുവെച്ചു. എന്നാൽ ധവളപത്രം സമർപ്പിച്ചതിന് തൊട്ടുപിന്നാലെ കടുത്ത വിയോജിപ്പുമായി മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തിയതോടെ സഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം മുറുകി. സ്പീക്കറുടെ കൃത്യമായ അനുവാദത്തോടെയാണ് ധവളപത്രം സഭയിൽ സമർപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയെങ്കിലും, ധവളപത്രം മേശപ്പുറത്തുവെച്ചതിനെ ചോദ്യം ചെയ്ത് എന്ത് വിയോജിപ്പാണ് ഇനി രേഖപ്പെടുത്താനുള്ളതെന്നായിരുന്നു ബാലഗോപാലിന്റെ ചോദ്യം.

ധവളപത്രം തയ്യാറാക്കുന്നതിനായി സർക്കാരിന്റെ ഔദ്യോഗികവും രഹസ്യവുമായ സാമ്പത്തിക രേഖകൾ പുറത്തുവിട്ടത് വലിയ ക്രമക്കേടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അക്കൗണ്ടന്റ് ജനറലിന് പോലും നൽകാത്ത കണക്കുകൾ പുറത്തുള്ളവരെ ഏൽപ്പിച്ച് തയ്യാറാക്കിയത് ഔദ്യോഗിക രഹസ്യവിവരങ്ങൾ സൂക്ഷിക്കുമെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണെന്നും വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാതെയാണ് സർക്കാർ നീക്കമെന്നും ബാലഗോപാൽ വിമർശിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി. ബജറ്റിൽ പ്രഖ്യാപിക്കുന്ന പൊതുവിവരങ്ങൾ മാത്രമാണ് പരിശോധിച്ചതെന്നും ഇതിനായി പുറത്തുനിന്നുള്ള വിദഗ്ദ്ധരുടെ സഹായം തേടിയെങ്കിലും ധവളപത്രം പൂർണ്ണമായും തയ്യാറാക്കിയത് ധനവകുപ്പ് തന്നെയാണെന്നും, ഒരു രഹസ്യരേഖയും ചോർന്നിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *