മണിപ്പൂരിൽ വംശീയ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഒരു മാസമായി കാണാതായ ആറ് നാഗാ വംശജരുടെ മൃതദേഹാവശിഷ്ടങ്ങൾ കുക്കി ഭൂരിപക്ഷ മേഖലയിൽ നിന്ന് കണ്ടെത്തിയതാണ് നിലവിലെ സംഘർഷങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഈ സംഭവത്തിൽ പ്രതിഷേധിച്ച് നാഗാ വിഭാഗം സംസ്ഥാനത്തുടനീളം ശക്തമായ പ്രക്ഷോഭം ആരംഭിച്ചു. ഉപമുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയ അവർ, നാഗാ ഭൂരിപക്ഷ മേഖലകളിൽ 24 മണിക്കൂർ ബന്ദിനും ആഹ്വാനം ചെയ്തു. ഇതോടെ സംസ്ഥാനം വീണ്ടും സംഘർഷഭീതിയിലായിരിക്കുകയാണ്.
മെയ് ഒൻപതിന് നാഗാ വിഭാഗം മൂന്ന് കുക്കി വൈദികരെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിനുപിന്നാലെ ഇരു വിഭാഗങ്ങളും പരസ്പരം ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവാക്കിയിരുന്നു. മെയ് 15-ന് ഇരുവിഭാഗവും തമ്മിൽ നടത്തിയ ചർച്ചകളെത്തുടർന്ന് 14 പേരെ വീതം വിട്ടയക്കാൻ ധാരണയായിരുന്നെങ്കിലും, നാഗാ വിഭാഗത്തിലെ ആറുപേരെക്കുറിച്ച് മാത്രം യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇവർക്കായി കുക്കി ഭൂരിപക്ഷ പ്രദേശമായ കാംപോക്പി ജില്ലയിൽ നടത്തിയ തിരച്ചിലിലാണ് ഒടുവിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ കാണാതായവരുടേതെന്ന് ഉറപ്പിച്ചതോടെ നാഗാ വിഭാഗം വലിയ പ്രതിഷേധത്തിലാണ്. കുക്കി സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് നിരോധിക്കണമെന്ന് സർക്കാരിനോട് അവർ ശക്തമായി ആവശ്യപ്പെട്ടു.
