ഇന്ത്യയിലെ ബിരുദധാരികളിൽ 8.25% പേർക്ക് മാത്രം യോഗ്യതയ്ക്കൊത്ത ജോലി

രു ഡിഗ്രി നേടിയാൽ ജോലി ഉറപ്പെന്ന ധാരണയ്ക്ക് തിരിച്ചടിയായി നിതി ആയോഗിന്റെ റിപ്പോർട്ട്. ഇന്ത്യയിൽ ബിരുദം പൂർത്തിയാക്കിയവരിൽ ഒരു വർഷത്തിനുള്ളിൽ സ്വന്തം വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുയോജ്യമായ ജോലി നേടിയത് വെറും 8.25 ശതമാനം പേർ മാത്രമാണെന്ന് ‘റീഇമാജിനിങ് സ്കില്ലിങ് ഫോർ വിക്സിത് ഭാരത്@2047’ റിപ്പോർട്ട് വ്യക്തമാക്കുന്നു. അതായത്, 91 ശതമാനത്തിലേറെ പേർ ഒന്നുകിൽ തൊഴിൽരഹിതരായി തുടരുകയോ വിദ്യാഭ്യാസ നിലവാരത്തിന് താഴെയുള്ള ജോലികളിൽ ഏർപ്പെടുകയോ ചെയ്യുന്നു.

ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികളുടെ എണ്ണം അതിവേഗം ഉയർന്നിട്ടും അതിനനുസരിച്ച് തൊഴിൽ വിപണി വളർന്നിട്ടില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. നിലവിൽ രാജ്യത്ത് ഏകദേശം 3.4 കോടി വിദ്യാർഥികളാണ് ബിരുദ കോഴ്സുകളിൽ പഠിക്കുന്നത്. ഇതിൽ 1.3 കോടിയിലധികം പേർ ബി.എ. പഠിക്കുന്നവരാണ്. ബി.എ., ബി.എസ്.സി., ബി.കോം. വിദ്യാർഥികളെ ഒരുമിച്ച് പരിഗണിച്ചാൽ എണ്ണം രണ്ട് കോടിയിലേറെയാണ്. എന്നാൽ, ഈ പരമ്പരാഗത ബിരുദങ്ങൾ തൊഴിൽ വിപണിയുടെ നിലവിലെ നൈപുണ്യ ആവശ്യങ്ങളുമായി പലപ്പോഴും പൊരുത്തപ്പെടുന്നില്ല.വിദ്യാർഥികൾ നേരിടുന്ന പ്രധാന പ്രശ്നവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഏകദേശം 80 ശതമാനം വിദ്യാർഥികൾക്കും പ്രായോഗിക അറിവും വ്യവസായ മേഖലയിലെ പരിചയവും കുറവാണെന്നാണ് കണ്ടെത്തൽ. പാഠപുസ്തകങ്ങളിലെയും സിദ്ധാന്തങ്ങളിലെയും അറിവുണ്ടെങ്കിലും അത് തൊഴിൽ മേഖലയിൽ എങ്ങനെ പ്രയോഗിക്കണമെന്നതിൽ പലർക്കും പരിചയക്കുറവുണ്ട്. 34 ശതമാനം പേർ നൈപുണ്യക്കുറവാണ് പ്രധാന വെല്ലുവിളിയെന്ന് പറഞ്ഞപ്പോൾ, 18 ശതമാനം പേർക്ക് ജോലി അഭിമുഖങ്ങൾക്ക് എങ്ങനെ തയ്യാറെടുക്കണമെന്നുപോലും അറിയില്ലെന്നും റിപ്പോർട്ട് പറയുന്നു. സ്വകാര്യ മേഖലയിലെ അവസരങ്ങൾ പ്രയാസകരമാകുമ്പോൾ സർക്കാർ ജോലിയിലേക്ക് തിരിയുന്നവരുടെ എണ്ണവും ഉയരുന്നു. 2024 നവംബർ മുതൽ 2025 ജൂലൈ വരെ വെറും 55,000 സർക്കാർ ഒഴിവുകളിലേക്ക് 1.86 കോടിയിലധികം അപേക്ഷകളാണ് ലഭിച്ചത്.

അതിനാൽ, ബി.എ., ബി.കോം., ബി.എസ്.സി. തുടങ്ങിയ ബിരുദങ്ങൾ മാത്രം തൊഴിൽ ഉറപ്പാക്കുന്ന കാലം മാറുകയാണെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന. അക്കാദമിക് യോഗ്യതയ്ക്കൊപ്പം തൊഴിൽ വിപണിക്ക് ആവശ്യമായ നൈപുണ്യവും നേടേണ്ടതുണ്ട്. കോളേജ് കാലത്തുതന്നെ ഡിജിറ്റൽ നൈപുണ്യം, ഇന്റേൺഷിപ്പ്, പ്രോജക്ടുകൾ, പ്രായോഗിക പരിശീലനം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടുതൽ ബിരുദധാരികളെ സൃഷ്ടിക്കുന്നതിലല്ല, യഥാർഥത്തിൽ തൊഴിൽ നേടാൻ കഴിയുന്ന യുവാക്കളെ സൃഷ്ടിക്കുന്നതിലാണ് ഇനി വിദ്യാഭ്യാസ മേഖലയുടെയും തൊഴിൽ മേഖലയുടെയും ശ്രദ്ധ വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *