ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ വെച്ച് നടന്ന എയിംസ് കോമൺ റിക്രൂട്ട്‌മെന്റ് പുനഃപരീക്ഷ വൈദ്യുതി തടസ്സത്തെ തുടർന്ന് വീണ്ടും റദ്ദാക്കി. തലേദിവസം ഇതേ കേന്ദ്രത്തിൽ നടക്കേണ്ടിയിരുന്ന നീറ്റ്-പിജി പരീക്ഷയും സമാനമായ രീതിയിൽ മുടങ്ങിയിരുന്നു. പരീക്ഷാ നടത്തിപ്പിലുണ്ടായ ഗുരുതരമായ വീഴ്ചയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉദ്യോഗാർത്ഥികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്നും ഉയരുന്നത്.
പരീക്ഷ തടസ്സപ്പെട്ട ഉദ്യോഗാർഥികൾക്കായി വരുന്ന സെപ്റ്റംബർ 7-ന് വീണ്ടും പരീക്ഷ നടത്തുമെന്ന് എയിംസ് ഡൽഹി അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള പുതുക്കിയ അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക പോർട്ടലിൽ ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ അരമണിക്കൂർ വൈകിയാണ് തുടങ്ങിയത്. എന്നാൽ തുടർച്ചയായ സിസ്റ്റം ഷട്ട്ഡൗണുകൾ കാരണം പരീക്ഷ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമുണ്ടായി.തുടർച്ചയായ രണ്ട് ദിവസങ്ങളിൽ രണ്ട് പ്രധാന പരീക്ഷകൾ മുടങ്ങിയത് കനത്ത വീഴ്ചയാണെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. മുൻപ് ജൂലൈ അവസാന വാരം നടന്ന പരീക്ഷ സിലബസിന് പുറത്തുള്ള ചോദ്യങ്ങൾ വന്നതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇതിന് പകരമായി ഓഗസ്റ്റ് 31-ന് സംഘടിപ്പിച്ച പുനഃപരീക്ഷയാണ് ഇപ്പോൾ പവർകട്ട് മൂലം വീണ്ടും മാറ്റിവെക്കേണ്ടി വന്നത്.
