പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാറിന്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ. പദ്ധതിക്കെതിരെ പാർട്ടി അണികളിലും വിവിധ സംഘടനകൾക്കിടയിലും വ്യാപക പ്രതിഷേധം ഉയരുന്നതാണ് ലീഗ് നേതൃത്വത്തിന് തലവേദനയാകുന്നത്.
വിഷയം അസ്വാരസ്യങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. ഒരിക്കൽ ധാരണാപത്രത്തിൽ ഒപ്പുവെച്ച സാഹചര്യത്തിൽ പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്നാണ് സർക്കാരിന്റെ വാദം.
അതേസമയം, പദ്ധതി നടപ്പാക്കുമ്പോൾ സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ കൈകടത്തൽ ഉണ്ടാകാതിരിക്കാൻ കർശന ഉപാധികൾ മുന്നോട്ടുവെക്കാനാണ് കേരളത്തിന്റെ നീക്കം. സ്കൂളുകളുടെ നിയന്ത്രണവും സിലബസ് നിർണ്ണയവും സംസ്ഥാന സർക്കാരിൽ തന്നെ നിക്ഷിപ്തമായിരിക്കണം എന്ന വ്യവസ്ഥ ഉൾപ്പെടുത്താൻ നീക്കമിടുകയാണ് സർക്കാർ. ബുധനാഴ്ച മന്ത്രിസഭാ ഉപസമിതി യോഗം ചേരും.
