ഇന്ത്യയിലെ തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ആദ്യപകുതിയിൽ മഴയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ട്. ജൂൺ പകുതിയോടെ മഴ ശക്തമാകേണ്ട സമയമാണെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. ജൂൺ 20 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ലഭിക്കേണ്ട ശരാശരി മഴ 84.4 മില്ലിമീറ്റർ ആയിരിക്കേണ്ട സ്ഥാനത്ത് വെറും 45.6 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇതിന് പ്രധാന കാരണമായി കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നത് എൽ-നിനോ എന്ന ആഗോള കാലാവസ്ഥാ പ്രതിഭാസത്തെയാണ്.
പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില അസാധാരണമായി വർധിക്കുന്ന പ്രതിഭാസമാണ് എൽ-നിനോ. കിഴക്കൻ പസഫിക്കിൽ നിന്ന് പടിഞ്ഞാറോട്ട് വീശുന്ന ശക്തമായ കാറ്റ് ചൂടുള്ള ജലത്തെ പടിഞ്ഞാറോട്ട് തള്ളുകയും, സമുദ്രത്തിന്റെ അടിത്തട്ടിലെ തണുത്ത വെള്ളം മുകളിലേക്ക് ഉയരുകയും ചെയ്യുന്നതിലൂടെയാണ് ഈ മാറ്റങ്ങൾ സംഭവിക്കുന്നത്. ഇത് ഇന്ത്യയിലെ മൺസൂൺ മഴയുടെ സ്വാഭാവിക ഗതിയെ പ്രതികൂലമായി ബാധിക്കുകയാണ്.\ മൺസൂൺ ആരംഭിച്ചിട്ടും രാജ്യത്തെ പല പ്രദേശങ്ങളിലും കൊടുംചൂട് തുടരുകയാണ്. എങ്കിലും, വരും ദിവസങ്ങളിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്. കാർഷിക മേഖലയെ സംബന്ധിച്ച് അതീവ നിർണ്ണായകമായ മൺസൂൺ കാലത്തെ ഈ മഴക്കുറവ് ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.
