താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളെ രൂക്ഷമായി വിമർശിച്ച് നടി മല്ലിക സുകുമാരൻ. സംഘടനയുടെ ഇപ്പോഴത്തെ അവസ്ഥ നാണക്കേടുണ്ടാക്കുന്നതാണെന്നും അടിയന്തര പരിഹാരം വേണമെന്നുമാണ് അവരുടെ നിലപാട്. താരസംഘടനയിലെ ഭിന്നതകൾ പരസ്യമായ പശ്ചാത്തലത്തിലാണ് മല്ലിക സുകുമാരന്റെ പ്രതികരണം. സംഘടനയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും പല കാര്യങ്ങളും രഹസ്യമായാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു.
നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണം. പുറത്തിറങ്ങി നടക്കാൻ പറ്റാത്തത്ര നാണക്കേടാണ് ഇപ്പോൾ സംഘടന ഉണ്ടാക്കി വെച്ചിരിക്കുന്നത്. സംഘടനയുടെ ഓഫീസിൽ എന്തിനാണ് ഇത്രയധികം സിസിടിവി ക്യാമറകൾ എന്ന് മല്ലിക സുകുമാരൻ ചോദിക്കുന്നു. എല്ലാം ഒളിച്ചും പതുങ്ങിയും ചെയ്യുന്ന രീതിയാണ് അവിടെയുള്ളത്. മമ്മൂട്ടിയും മോഹൻലാലും ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ട് പരിഹാരം കാണണം. കുക്കു പരമേശ്വരൻ തന്നെക്കുറിച്ച് അപവാദം പറഞ്ഞുനടന്നു എന്നും, ശ്വേതാ മേനോൻ താൻ ഒന്നും അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. അൻസിബ ഹസന്റെ മനസ്സിൽ ആരോ വിഷം കുത്തിവെച്ചിരിക്കുകയാണ്. ടിനി ടോം നിർദ്ദേശിച്ചിട്ടാണ് അൻസിബയും സരയുവും കമ്മിറ്റിയിൽ എത്തിയത് എന്നതടക്കമുള്ള വിവരങ്ങളും അവർ പങ്കുവെച്ചു.
