വയനാട് കോളിയാടിയിലെ മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ 150-ഓളം വിദ്യാർത്ഥികൾക്ക് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിന് ഒരാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. പനി, ഛർദി തുടങ്ങിയ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ജൂൺ ഒന്നാം തീയതി മുതൽ തന്നെ ചില കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. കുട്ടികൾക്ക് പുറമേ ഒരു അധ്യാപികയ്ക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രോഗബാധിതരായ വിദ്യാർത്ഥികളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി വരികയാണ്. സ്കൂളിലെ കുടിവെള്ളത്തിലൂടെയോ മറ്റോ പടർന്ന ബാക്ടീരിയൽ ഇൻഫെക്ഷൻ ആകാം ഈ ശാരീരിക അസ്വസ്ഥതകൾക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്. രോഗവ്യാപനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിപുലമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
