കോട്ടയം തിടനാട്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് 11 വയസ്സുകാരൻ ജീവനൊടുക്കി. തിടനാട് ടൗണിൽ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ മകൻ ആമോസ് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷം സഹോദരനൊപ്പം ഫുട്ബോൾ കളിക്കാൻ പോയതായിരുന്നു ആമോസ്. എന്നാൽ കളിക്കുന്നതിനിടെ സഹോദരനുമായി ചെറിയ രീതിയിൽ തർക്കമുണ്ടായി.
തർക്കത്തെ തുടർന്ന് ആമോസ് കളിസ്ഥലത്തുനിന്ന് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കളി കഴിഞ്ഞ് വൈകി വീട്ടിൽ തിരിച്ചെത്തിയ സഹോദരനും, പിതാവ് സുഭാഷുമാണ് വീട്ടിനുള്ളിൽ ആമോസിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ തിടനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
