തിരുവനന്തപുരത്ത് ഇപ്പോൾ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കാൻ ഒരുങ്ങുമ്പോൾ, മന്ത്രിസഭാ രൂപീകരണ ചർച്ചകളെല്ലാം അണിയറയിൽ വളരെ സജീവമായി മുന്നോട്ട് പോവുകയാണ് . സാധാരണ ഒരു മുന്നണിയിൽ ഭരണം കിട്ടുമ്പോൾ കാണാറുള്ള തർക്കങ്ങളോ, ഈഗോ അടികളോ, ഗ്രൂപ്പ് വഴക്കുകളോ ഒന്നുമില്ലാതെ വളരെ സമാധാനപരവും എന്നാൽ പ്രവർത്തകർക്ക് വലിയ ആവേശം നൽകുന്നതുമായ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. വി.ഡി. സതീശൻ എന്ന ജനകീയ നേതാവിന്റെ കീഴിൽ വരാൻ പോകുന്ന ഈ പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും?
കോൺഗ്രസിൽ നിന്നും മറ്റ് ഘടകകക്ഷികളിൽ നിന്നും ആരെല്ലാം നാട് ഭരിക്കാൻ എത്തും? നമുക്ക് കൃത്യമായി ഒന്ന് പരിശോധിക്കാം. കാരണം അണികളും പൊതുജനങ്ങളും ഒരുപോലെ ഉറ്റുനോക്കുന്ന ഒന്നാണ് വരാൻ പോകുന്ന ഈ മന്ത്രിസഭയുടെ ഘടന.
ഈ മന്ത്രിസഭാ രൂപീകരണത്തിൽ യുഡിഎഫ് പ്രവർത്തകർക്ക് ഏറ്റവും വലിയ ആവേശവും സന്തോഷവും നൽകുന്ന വാർത്ത എന്താണെന്ന് വെച്ചാൽ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് ശക്തമായി തിരിച്ചെത്തുന്നു എന്നത് തന്നെയാണ്. ചർച്ചകളുടെ തുടക്കത്തിൽ ചില അനിശ്ചിതത്വങ്ങൾ ഒക്കെ ഉണ്ടായിരുന്നു എന്നത് നമ്മൾ കണ്ടതാണ്. മാധ്യമങ്ങളിലൊക്കെ പല തരത്തിലുള്ള നെഗറ്റീവ് വാർത്തകൾ വന്നിരുന്നു. ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകില്ല എന്ന തരത്തിലായിരുന്നു പല ചർച്ചകളും. എന്നാൽ ഹൈക്കമാൻഡിന്റെയും നമ്മുടെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ശക്തമായ ഇടപെടലിലൂടെ അതൊക്കെ വളരെ ശുഭകരമായി പരിഹരിക്കാൻ കോൺഗ്രസിന് സാധിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേരിട്ടെത്തിയാണ് ചെന്നിത്തലയുമായി ചർച്ചകൾ നടത്തിയത്.
പാർട്ടിയുടെ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ, ചെന്നിത്തലയുടെ സാന്നിധ്യം ഭരണത്തിൽ അത്രയ്ക്ക് ആവശ്യമാണ് എന്ന് ഹൈക്കമാൻഡ് വിലയിരുത്തുകയായിരുന്നു. അതുകൊണ്ട് തന്നെ പുതിയ സർക്കാരിൽ അതീവ പ്രാധാന്യമുള്ള ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ രമേശ് ചെന്നിത്തല തന്നെയായിരിക്കും കൈകാര്യം ചെയ്യുക. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആഭ്യന്തരവകുപ്പ് മികച്ച രീതിയിൽ ഭരിച്ച ആ വലിയ പരിചയസമ്പത്ത്, ഈ സർക്കാരിന് വലിയൊരു കരുത്താകും . ക്രമസമാധാന നില പൂർണ്ണമായി തകർന്ന അവസ്ഥയിൽ നിന്ന് സംസ്ഥാനത്തെ തിരികെ കൊണ്ടുവരാൻ അദ്ദേഹത്തെപ്പോലൊരു സീനിയർ ലീഡർ തന്നെ വേണമെന്നാണ് പാർട്ടി തീരുമാനം. കെപിസിസി അധ്യക്ഷൻ ഹൈക്കമാൻഡിന് നൽകുന്ന ലിസ്റ്റിൽ മുഖ്യമന്ത്രിക്ക് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ പേരുണ്ടാകും എന്ന് കെ.സി. വേണുഗോപാൽ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തിന്റെ കൺട്രോൾ റൂം എന്ന് പറയാവുന്ന ധനകാര്യ വകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വന്തം കൈകളിൽ തന്നെ നിലനിർത്തുമെന്നാണ് ഇപ്പോൾ കിട്ടുന്ന സൂചനകൾ. ധനകാര്യം മുഖ്യമന്ത്രി തന്നെ നേരിട്ട് നോക്കുന്നത് ഭരണത്തിന് കൂടുതൽ വേഗത നൽകുമെന്നും ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കാൻ സഹായിക്കുമെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
ഇനി, ഇതിനിടയിൽ അണിയറയിൽ നിന്ന് ഭരണകേന്ദ്രങ്ങളെ മുഴുവൻ ഇളക്കിമറിക്കുന്ന മറ്റൊരു സുപ്രധാന വിവരം കൂടി ഇന്ന് പുറത്തുവരുന്നുണ്ട്. പുതിയ ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല എത്തുമ്പോൾ ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ഒരു വൻ സ്ഥാനചലനം ഉറപ്പാണ്. പ്രത്യേകിച്ച്, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പി. ശശിക്ക് വേണ്ടി പോലീസ് ആസ്ഥാനത്തിരുന്ന് സംസ്ഥാന പോലീസിനെ മുഴുവൻ നിയന്ത്രിച്ചിരുന്ന ADGP എസ്. ശ്രീജിത്ത്, ക്രമസമാധാന ചുമതലയുണ്ടായിരുന്ന ADGP എച്ച്. വെങ്കിടേഷ് തുടങ്ങി സി.പി.എമ്മിനും അവരുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും ഏറ്റവും വേണ്ടപ്പെട്ടവരായി നിന്ന മുഴുവൻ ഐപിഎസ് ഓഫീസർമാർക്കും ആദ്യഘട്ടത്തിൽ തന്നെ കസേര തെറിക്കും എന്ന് ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ 10 വർഷമായി പോലീസ് തലപ്പത്ത് ഇരുന്ന് പ്രതിപക്ഷത്തെ വേട്ടയാടാനും സിപിഎം ‘അജണ്ടകൾ’ മാത്രം നടപ്പാക്കാനും കൂട്ടുനിന്ന ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് പല വിവാദങ്ങളിലും പേര് കേട്ട കളങ്കിതരായ ആളുകളെ അടിയന്തരമായി മാറ്റണം എന്നത് യുഡിഎഫിന്റെ പ്രഖ്യാപിത നിലപാട് കൂടിയാണ്. ജനങ്ങൾക്ക് പോലീസിൽ വിശ്വാസം വരണമെങ്കിൽ ഈ വൻ അഴിച്ചുപണി അത്യാവശ്യമാണ് താനും.
പക്ഷേ, ഇവിടെയാണ് നമ്മൾ അറിയേണ്ട മറ്റൊരു അടിയൊഴുക്കുള്ളത്. ഇതിൽ പെട്ട ചില ഉദ്യോഗസ്ഥർ വീണ്ടും തങ്ങളുടെ പഴയ പദവികളിൽ തന്നെ കടിച്ചുകൂങ്ങിയിരിക്കാൻ വേണ്ടി ചില സാമുദായിക നേതാക്കൾ വഴിയും, തങ്ങളുമായി വ്യക്തിപരമായി അടുപ്പമുള്ള ചില കോൺഗ്രസ് നേതാക്കൾ വഴിയും രമേശ് ചെന്നിത്തലയെയും നിയുക്ത മുഖ്യമന്ത്രിയെയും സ്വാധീനിക്കാൻ അണിയറയിൽ വൻ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതിൽ ഒരു ഐപിഎസ് ഉന്നതന് വേണ്ടി കേരളത്തിലെ ഒരു പ്രമുഖ വ്യവസായി തന്നെയാണ് ഇപ്പോൾ നേരിട്ട് രംഗത്തിറങ്ങി സ്വാധീനിക്കാൻ ശ്രമിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ, അണികൾക്ക് ധൈര്യമായിരിക്കാം, ഇത്തരം യാതൊരുവിധ സമ്മർദ്ദങ്ങൾക്കും നിയുക്ത ആഭ്യന്തരമന്ത്രിയോ മുഖ്യമന്ത്രിയോ വഴങ്ങില്ലെന്ന കൃത്യമായ മറുപടിയാണ് ഇപ്പോൾ നേതൃത്വത്തിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ നടന്നതുപോലെയുള്ള രാഷ്ട്രീയ അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും പുതിയ പോലീസ് തലപ്പത്ത് സംരക്ഷണം ഉണ്ടാകില്ലെന്ന് പുതിയ സർക്കാർ കൃത്യമായി കാണിച്ചുതരും എന്ന് തന്നെയാണ് അറിയുന്നത്.
അതുപോലെ തന്നെ, മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയായ മുസ്ലിം ലീഗുമായി യാതൊരുവിധ തർക്കവുമില്ലാതെയാണ് ഇത്തവണ ചർച്ചകൾ മുന്നോട്ട് പോകുന്നത്. സാധാരണ ഭരണം മാറുമ്പോൾ വകുപ്പുകളെ ചൊല്ലിയും മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തെ ചൊല്ലിയും ലീഗും കോൺഗ്രസും തമ്മിൽ വലിയ വടംവലികൾ ഉണ്ടാകാറുള്ളതാണ്. എന്നാൽ ഇത്തവണ ലീഗിനെ പുകഴ്ത്തിക്കൊണ്ട് വി.ഡി. സതീശൻ പറഞ്ഞ വാക്കുകൾ നമ്മൾ കേട്ടതാണ്, ‘ലീഗിന്റേത് എക്കാലത്തും ഉറച്ച മതേതര നിലപാടാണ്, അവർ യുഡിഎഫിന്റെ ഏറ്റവും വലിയ ശക്തിസ്രോതസ്സാണ്’ എന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. മന്ത്രിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് മുന്നണിയിൽ യാതൊരുവിധ അസ്വാരസ്യങ്ങളും ഇല്ലെന്ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും വളരെ വ്യക്തമായി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. അഞ്ച് മന്ത്രിമാർ വേണമെന്ന ലീഗിന്റെ ആവശ്യത്തോട് കോൺഗ്രസിന് അനുകൂല നിലപാടാണുള്ളത്.
എങ്കിലും നിലവിലെ ആലോചന അനുസരിച്ച് നാല് മന്ത്രിസ്ഥാനവും ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയും ലീഗിന് നൽകാനാണ് സാധ്യത. ചില വകുപ്പുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം എങ്കിലും ലീഗ് കാലാകാലങ്ങളായി ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് വിട്ടുനൽകണമെന്ന തരത്തിലുള്ള ആവശ്യങ്ങളൊന്നും കോൺഗ്രസ് ഉന്നയിച്ചിട്ടില്ലെന്ന് തങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ, യുഡിഎഫിന്റെ കെട്ടുറപ്പ് തകർക്കാൻ ആർക്കും കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ ചർച്ചകൾ. ഇതിനിടയിൽ യുഡിഎഫിൽ ഭിന്നതയുണ്ടാക്കാൻ നോക്കിയ ഇടത് നേതാക്കൾക്ക് ഇപ്പോൾ കൃത്യമായ മറുപടിയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ മുതിർന്ന നേതാവ് സജി ചെറിയാൻ പോലും ഒടുവിൽ സമ്മതിച്ചു, ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സതീശനെ മുഖ്യമന്ത്രിയാക്കിയത് എന്ന തരത്തിലുള്ള ഇടതുപക്ഷത്തിന്റെ വാദങ്ങൾ തെറ്റാണെന്ന്.
ലീഗിന്റെ സഹായമില്ലാതെ തന്നെ മുഖ്യമന്ത്രിയാകാനുള്ള കഴിവും പ്രാപ്തിയും വി.ഡി. സതീശനുണ്ടെന്ന് സജി ചെറിയാൻ പറഞ്ഞത് ഒരു രാഷ്ട്രീയ യാഥാർത്ഥ്യമാണ്. കേരളത്തിൽ പല തരത്തിലുള്ള ചേരിതിരിവുകളുണ്ടാക്കാൻ ബി.ജെ.പി ആസൂത്രിതമായി നീങ്ങുമ്പോൾ അതിനെ ശക്തമായി പ്രതിരോധിക്കാൻ യുഡിഎഫ് എപ്പോഴും മുന്നിലുണ്ടാകും. കഴിഞ്ഞ ദിവസം സമുദായ നേതാക്കളെ ആക്ഷേപിച്ചുകൊണ്ട് പ്രകടനം നടത്തിയ സ്വന്തം പ്രവർത്തകർക്കെതിരെ യൂത്ത് ലീഗ് നേതൃത്വം അടിയന്തരമായി നടപടിയെടുത്തത് വളരെ നല്ല കാര്യമാണെന്നും, മതനിരപേക്ഷത തകർക്കാനുള്ള ഏത് ശ്രമത്തെയും മുന്നണി ഒന്നിച്ച് ചെറുക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.
ഇനി നമുക്ക് അണികളെല്ലാം ശരിക്കും ആകാംഷയോടെ കാത്തിരിക്കുന്ന ആ കോൺഗ്രസ് മന്ത്രിമാരുടെ ആദ്യ ലിസ്റ്റിലേക്ക് വരാം. പുതുപ്പള്ളിയിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെ ജയിച്ച നമ്മുടെ പ്രിയ നേതാവ് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സതീശൻ മന്ത്രിസഭയിലൂടെ ആദ്യമായി മന്ത്രിപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ജനങ്ങൾക്കൊപ്പം നിന്ന് വളരെ വേറിട്ട ഒരു പ്രചാരണ ശൈലിയിലൂടെയാണ് ചാണ്ടി ഉമ്മൻ വൻ വിജയം നേടിയത്. കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറാൻ തയ്യാറാക്കിയ ആദ്യത്തെ 8 പേരുടെ ലിസ്റ്റ് ഇങ്ങനെയാണ് വരുന്നത്.
ഒന്നാമത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ്, ഇദ്ദേഹത്തിന് മന്ത്രിസഭയിൽ വളരെ പ്രധാനപ്പെട്ട ഒരു വകുപ്പ് തന്നെ ലഭിക്കുമെന്നാണ് അറിയുന്നത്. രണ്ടാമത് നമ്മൾ നേരത്തെ പറഞ്ഞതുപോലെ അതിശക്തനായ ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല എത്തും. പിന്നെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്ന് വളരെ ആവേശകരമായ അട്ടിമറി വിജയം നേടിയ മുതിർന്ന നേതാവ് കെ. മുരളീധരനാണ്, അദ്ദേഹത്തിനും മികച്ച പ്രാധാന്യമുള്ള വകുപ്പ് ലഭിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണനെ ആദ്യം സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു, അതുകൊണ്ട് നിയമസഭയിലെ അദ്ദേഹത്തിന്റെ വലിയ പരിചയസമ്പത്ത് മുൻനിർത്തി അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊല്ലത്ത് നിന്ന് മികച്ച വിജയം നേടിയ ബിന്ദു കൃഷ്ണയ്ക്കും ആദ്യ ലിസ്റ്റിൽ ഇടം ലഭിച്ചു എന്നത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന കാര്യമാണ്. ഇവരെക്കൂടാതെ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരും ഈ ആദ്യ ലിസ്റ്റിലുണ്ട്. ശരിക്കും പറഞ്ഞാൽ യുവത്വവും പരിചയസമ്പത്തും കൃത്യമായി ഒന്നുചേരുന്ന ഒരു കിടിലൻ ടീമാണ് വരുന്നത് എന്ന് പറയാം. അതേസമയം, രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന് ശക്തമായി ആവശ്യപ്പെടുന്ന ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ചർച്ചകളും കോൺഗ്രസ് നേതൃത്വം വിജയകരമായി പൂർത്തിയാക്കും എന്നാണ് വിശ്വസിക്കുന്നത്. അതിനായുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ വിവരങ്ങളും വകുപ്പുകളും ഔദ്യോഗികമായി പുറത്തുവരുമെങ്കിലും, ഇപ്പോൾ പുറത്തുവന്ന ഈ ആദ്യ ലിസ്റ്റും പോലീസ് തലപ്പത്ത് വരാൻ പോകുന്ന വൻ അഴിച്ചുപണിയുടെ വാർത്തകളും യുഡിഎഫ് അണികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനക്ഷേമവും വികസനവും ലക്ഷ്യമിട്ട്, ഒപ്പം സുതാര്യമായ ക്രമസമാധാന പാലനവും ഉറപ്പാക്കി വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഒരു മികച്ച ഭരണം വരാൻ പോകുന്നു.
