അടുത്തിടെ തമിഴ് സിനിമയിൽ ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പ് നേടിയ ദളപതി വിജയ് ചിത്രം ‘ജന നായകൻ’ ഒടുവിൽ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്നു. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയ് അഭിനയിച്ച അവസാന ചിത്രം എന്ന പ്രത്യേകതയുള്ള ഈ സിനിമ, സെൻസർ പ്രശ്നങ്ങളെത്തുടർന്ന് നിശ്ചയിച്ച പൊങ്കൽ റിലീസിൽ നിന്നും നീണ്ടുപോവുകയായിരുന്നു. നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം ഉടൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈ 24-ന് ചിത്രം റിലീസ് ചെയ്യുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും വിദേശ വിതരണക്കാർക്കിടയിലും പ്രചരണങ്ങൾ ശക്തമായിരുന്നു. എന്നാൽ, ആരാധകരെ ഞെട്ടിച്ചുകൊണ്ട് പ്രതീക്ഷിച്ചതിലും ഒരു ദിവസം മുൻപ്, അതായത് ജൂലൈ 23-ന് തന്നെ ചിത്രം തിയേറ്ററുകളിൽ എത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജൂലൈ 24-ലെ റിലീസ് പ്ലാനിംഗിൽ ചില വിദേശ മാർക്കറ്റുകളിൽ ഇതിനകം തന്നെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ പ്രതിസന്ധികൾ മറികടന്ന് തിയേറ്ററുകളിൽ എത്തുമ്പോൾ വിജയ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നു എന്നതും ഈ റിലീസിന്റെ വലിയൊരു കൗതുകമാണ്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം മമിത ബൈജു, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ബോബി ഡിയോൾ, ഗൗതം വസുദേവ് മേനോൻ, പ്രിയാമണി, നരെയ്ൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.
