ദളപതി വിജയിന്റെ അവസാന ചിത്രമെന്ന വൻ ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ ‘ജന നായകൻ’ ആദ്യദിനം മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടി. സെൻസർ പ്രശ്നങ്ങളും വ്യാജപതിപ്പ് പുറത്തിറങ്ങിയതുമായ പ്രതിസന്ധികൾ മറികടന്നാണ് ചിത്രം ബോക്സ് ഓഫീസിൽ മുന്നേറുന്നത്. സാക്നിൽകിന്റെ കണക്കുകൾ പ്രകാരം ആദ്യ ദിനം ആഗോളതലത്തിൽ 78.27 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
ആദ്യ ദിനത്തിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷ കൈവിട്ടെങ്കിലും, വിജയിന്റെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ വലിയ ഓപ്പണിംഗ് ആണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് 48.27 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയ ചിത്രത്തിന് തമിഴ്‌നാട്ടിൽ മാത്രം 90 ശതമാനത്തോളം തിയേറ്റർ ഒക്യുപ്പൻസി രേഖപ്പെടുത്തി. വിദേശ വിപണികളിലെ പൂർണ്ണമായ കളക്ഷൻ വിവരങ്ങൾ പുറത്തുവരാനുണ്ട്.വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന സിനിമയായതിനാൽ സമ്മിശ്ര അഭിപ്രായങ്ങൾക്കിടയിലും വരും ദിവസങ്ങളിൽ ചിത്രം മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. എച്ച്. വിനോദ് സംവിധാനം ചെയ്ത് കെ.വി.എൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിൽ മമിത ബൈജുവും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദ്യ വാരാന്ത്യത്തിൽ ചിത്രം കൂടുതൽ കളക്ഷൻ നേടുമെന്നാണ് ട്രാക്കർമാരുടെ വിലയിരുത്തൽ.
