ഇറാനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് അമേരിക്ക

ഗോള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി വീണ്ടും നിർണ്ണായക പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് രംഗത്ത്. ഇറാനുമായുള്ള സംഘർഷങ്ങൾക്കിടയിലും കൂടുതൽ സൈനിക നടപടികളിലേക്ക് കടക്കുന്നതിനേക്കാൾ ഒരു കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ആളുകളെ കൊല്ലാൻ തനിക്ക് താൽപ്പര്യമില്ലെന്നും, എന്നാൽ ഇറാൻ ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ അമേരിക്ക അനുവദിക്കില്ലെന്നും അദ്ദേഹം കർശനമായ നിലപാട് ആവർത്തിച്ചു.

ലാസ് വെഗാസിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. സമീപകാലത്തെ സൈനിക നടപടികളിലൂടെ ഇറാനെ ദുർബലപ്പെടുത്താൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും നയതന്ത്ര ചർച്ചകൾക്ക് വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വെനിസ്വേലയിലെ കാര്യങ്ങളുമായി അമേരിക്കൻ സമീപനത്തെ താരതമ്യം ചെയ്ത ട്രംപ്, രണ്ട് സാഹചര്യങ്ങളിലും അമേരിക്കയ്ക്ക് വലിയ നേട്ടമുണ്ടായെന്ന് അവകാശപ്പെട്ടു. ഇറാനെതിരെ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും, ചർച്ചകൾക്കായി ഇറാൻ അഭ്യർത്ഥിച്ചതിനെത്തുടർന്ന് അത് നിർത്തിവെക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. “അവർ എന്നെ വിളിച്ചു പറഞ്ഞു, ‘ദയവായി ഇത് ചെയ്യരുത്, നമുക്ക് സംസാരിക്കാം’ എന്ന്. ഞങ്ങൾ ഇപ്പോൾ ചർച്ചകളിലാണ്, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം,” ട്രംപ് പറഞ്ഞു.ട്രംപിന്റെ ഈ പ്രസ്താവനകൾക്ക് പിന്നാലെ ഒമാനുമായി ഹോർമുസ് കടലിടുക്കിനെച്ചൊല്ലി പുതിയൊരു കരാറിന് രൂപം നൽകാനുള്ള അന്തിമ ചർച്ചകളിലാണ് ഇറാൻ എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഒമാനുമായുള്ള ഈ കരാർ ഏറെക്കുറെ അന്തിമ ഘട്ടത്തിലാണെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടതായും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവും ഉപവിദേശകാര്യ മന്ത്രിയും വ്യക്തമാക്കി. എന്നാൽ അമേരിക്കയുമായി തങ്ങൾ ചർച്ചകൾ നടത്തുന്നില്ലെന്നും ഒമാനുമായുള്ളത് തികച്ചും ഉഭയകക്ഷി ചർച്ചകൾ മാത്രമാണെന്നുമാണ് ഇറാൻ വിശദീകരിക്കുന്നത്.

ഒരുകവശത്ത് സൈനിക ആക്രമണങ്ങളുടെ ഭീഷണി മുഴക്കുമ്പോഴും മറുവശത്ത് കരാറുകൾക്കായി സന്നദ്ധത അറിയിക്കുന്ന ട്രംപിന്റെ പുതിയ നയം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ആണവായുധ നിർമ്മാണ നീക്കങ്ങളിൽ നിന്ന് ഇറാൻ പിന്മാറുമോ എന്ന ലോകത്തിന്റെ ചോദ്യങ്ങൾക്ക് വരുന്ന ദിവസങ്ങളിൽ വ്യക്തത ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *