എൽഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും മുന്നണിയെ തകർക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതൃപദവിയെച്ച ചൊല്ലി മുന്നണിയിൽ തർക്കം മുറുകുന്നതിനിടെയാണ് സിപിഐയുടെ നിർണായക നിലപാട് പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തിൽ പാർട്ടിയുടെ ഭാഗത്തുനിന്നുള്ള ശക്തമായ പ്രതികരണം നേതൃത്വത്തിന്റെ ആത്മവിശ്വാസമാണ് വ്യക്തമാക്കുന്നതെന്ന് മന്ത്രി കെ. രാജനും ആവർത്തിച്ചു.
പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഐ ഉന്നയിച്ചത് തികച്ചും ന്യായമായ ആവശ്യമാണെന്നും അതിൽ പാർട്ടി ഉറച്ചുനിൽക്കുമെന്നും കെ. രാജൻ വ്യക്തമാക്കി. എൽഡിഎഫ് യാതൊരു കാരണവശാലും ഭിന്നിക്കില്ലെന്നും എന്നാൽ സിപിഐ എടുക്കുന്ന നിലപാടുകൾ കടുത്തതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ നിലപാടുകൾക്കൊന്നും അധികാരത്തോടുള്ള ആർത്തിയില്ലെന്നും, എൽഡിഎഫിന്റെ സൃഷ്ടിക്ക് പിന്നിൽ സിപിഐയുടെ വലിയ ത്യാഗവും നിശ്ചയദാർഢ്യവുമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.അതേസമയം, മുന്നണിക്കുള്ളിലെ ഈ നിർണായക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സിപിഐ സംസ്ഥാന നിർവാഹക സമിതി ഇന്ന് ദില്ലിയിൽ ചേരുന്നുണ്ട്. തുടർന്ന് നാളെ ദേശീയ സെക്രട്ടേറിയേറ്റ്, ദേശീയ നിർവാഹക സമിതി, ദേശീയ കൗൺസിൽ യോഗങ്ങളും യോഗങ്ങൾ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നതാകും ഈ യോഗങ്ങളിലെ തീരുമാനങ്ങൾ.
