പുതിയ സർക്കാർ അധികാരമേറ്റതിനുശേഷം ഇരുമുന്നണികളുടെയും യോഗം ചേർന്നിട്ടില്ല. ഭരണമാറ്റത്തിനുശേഷം എൽ.ഡി.എഫിലും യു.ഡി.എഫിലും ആഭ്യന്തരത്തർക്കം രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ വിപുലമായ യോഗം വിളിക്കാമെന്നാണ് ഇടതുമുന്നണി നേരത്തേ തീരുമാനിച്ചത്. സി.പി.എം.-സി.പി.ഐ. തർക്കം നിലനിൽക്കുന്നതിനാൽ നടന്നിട്ടില്ല.
മുന്നണിയിൽ ചർച്ചയില്ലാതെ വീര്യംകുറഞ്ഞ മദ്യത്തിൽ മുഖ്യമന്ത്രി നിലപാട് പ്രഖ്യാപിച്ചത് യു.ഡി.എഫിൽ തർക്കമാണ്. ഒരു യോഗം ചേരാൻപോലും മുന്നണിക്ക് കഴിഞ്ഞിട്ടില്ല. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അടക്കം പ്രധാന ഭാരവാഹികളെല്ലാം സർക്കാരിന്റെ ഭാഗമായതോടെ, പാർട്ടിയുടെ കാര്യം നോക്കാൻ ആളില്ലാതായി. വീര്യംകുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ കോൺഗ്രസിനുള്ളിൽ കടുത്ത ഭിന്നതയാണുള്ളത്. മദ്യനികുതിയുടെ കാര്യം യു.ഡി.എഫ്. തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ, പുതിയ കെ.പി.സി.സി. പ്രസിഡന്റുവരാതെ നയപരമായ ചർച്ചയ്ക്ക് മുന്നണി യോഗം വിളിച്ചിട്ടെന്ത് കാര്യമെന്നതാണ് കൺവീനറുടെ അടക്കം നിലപാട്.അതേസമയം മുന്നണിയോഗം ചേരാനാകുന്നില്ലെന്ന് മാത്രമല്ല, പാർലമെന്ററി പാർട്ടി യോഗം പോലും എൽ.ഡി.എഫിന് ചേരാനായിട്ടില്ല. തോൽവിയുടെ കാരണക്കാർ ആരെന്നതായിരുന്നു ഘടകകക്ഷികളിലെല്ലാം ഇതുവരെയുള്ള ചർച്ച. തിരഞ്ഞെടുപ്പുഫലം വന്നതിനുശേഷം ഒരു തവണയാണ് മുന്നണിയോഗം ചേർന്നത്. പരാജയത്തിന്റെ കാരണങ്ങൾ ഓരോ പാർട്ടികളും ചർച്ചചെയ്ത്, ജൂൺ പകുതിയോടെ മുന്നണിയോഗം ചേർന്ന് തുടർചർച്ച നടത്താം എന്നതായിരുന്നു തീരുമാനം.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണത്തിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെയും സി.പി.എമ്മിനെയും കുറ്റപ്പെടുത്തിയാണ് എല്ലാകക്ഷികളുടെയും
നിഗമനമുണ്ടായത്. അതിനാൽ, എൽ.ഡി.എഫ്. യോഗത്തിൽ സി.പി.എമ്മിന്റെ കടുംപിടിത്തങ്ങളോട് വിധേയപ്പെടാനുള്ള മനസ്സ് മറ്റുകക്ഷികൾക്ക് ഉണ്ടാകണമെന്നില്ല.കക്ഷികളെല്ലാം ചർച്ച പൂർത്തിയാക്കി. സി.പി.ഐ. പ്രതിപക്ഷ ഉപനേതാവ്‌പദവി ആവശ്യപ്പെട്ടതാണ് ഉടക്കായിനിൽക്കുന്നത്. എൽ.ഡി.എഫ്. യോഗം വിളിച്ചാലും ഈ ആവശ്യവും തർക്കവും വീണ്ടും ഉയരാൻ സാധ്യതയുണ്ട്.
