ഇരട്ടി പ്രായമുള്ളയാളെ വിവാഹം കഴിച്ചു, ഒടുവിൽ സ്വന്തം വീട്ടിൽ തടവുകാരി; 

https://marunadanmalayalee.com/news/special-report/news-846331
    ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മീനാകുമാരിയോളം സൗന്ദര്യവും വേദനയും ഇഴചേർന്ന മറ്റൊരു ജീവിതമുണ്ടാകില്ല. വെള്ളിത്തിരയിലെ ‘ട്രാജഡി ക്വീൻ’ എന്ന വിശേഷണം വെറുമൊരു സിനിമാപ്പേരായിരുന്നില്ല, മറിച്ച് മീനാകുമാരിയുടെ ജീവിത യാഥാർഥ്യമായിരുന്നു. മഹ്ജബീൻ ബാനോ എന്ന പെൺകുട്ടിയിൽ നിന്നും മീനാകുമാരിയെന്ന ഇതിഹാസത്തിലേക്കുള്ള യാത്ര ആരാധകർ കണ്ടതിന് വിപരീതമായി നിശബ്ദമായ കണ്ണുനീർ നിറഞ്ഞതായിരുന്നു. ലോകം മുഴുവൻ അവരെ ആരാധിക്കുമ്പോഴും സ്വന്തം ജീവിതത്തിൽ അവർ അനുഭവിച്ച ഏകാന്തതയും ദുരിതങ്ങളും ഇന്നും ചലച്ചിത്ര ലോകത്തെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ്.
   ജനനം മുതൽ ദുരന്തങ്ങൾ മീനാകുമാരിയെ പിന്തുടർന്നിരുന്നു. ദാരിദ്ര്യം മൂലം ആശുപത്രിയിലെ ബില്ല് അടയ്ക്കാൻ കഴിയാത്തതിനാൽ ജനിച്ചയുടൻ പിതാവ് മകളെ ഒരു അനാഥാലയത്തിന് മുന്നിൽ ഉപേക്ഷിച്ചു. എന്നാൽ അൽപ സമയത്തിനുള്ളിൽ മനസ്സുമാറി അദ്ദേഹം അവളെ തിരികെ കൊണ്ടുപോയെങ്കിലും ആ കുരുന്നിന്റെ ജീവിതം വെളിച്ചത്തേക്കാൾ നിഴലുകളിലായിരുന്നു വളർന്നത്. ഒൻപതാം വയസ്സുമുതൽ കുടുംബം പോറ്റാൻ ക്യാമറയ്ക്ക് മുന്നിൽ നിൽക്കേണ്ടി വന്ന ആ പെൺകുട്ടി, ഇരുപതുകളിൽ എത്തിയപ്പോഴേക്കും ബോളിവുഡിന്റെ നെറുകയിലെത്തി. നാല് ഫിലിംഫെയർ അവാർഡുകളും തൊണ്ണൂറോളം സിനിമകളും ആ പ്രതിഭയ്ക്ക് മുന്നിൽ വഴിമാറി.
  തന്റെ പതിനെട്ടാം വയസ്സിൽ പ്രശസ്ത സംവിധായകനായ കമൽ അമ്രോഹിയുമായി മീന പ്രണയത്തിലായതാണ് ജീവിതത്തിലെ വലിയൊരു വഴിത്തിരിവായത്. തന്റെ ഇരട്ടി പ്രായമുള്ള, മൂന്ന് കുട്ടികളുടെ പിതാവായ അമ്രോഹിയെ 1952-ൽ അവർ രഹസ്യമായി വിവാഹം കഴിച്ചു. എന്നാൽ ഈ വിവാഹം അവരെ തളച്ചിടുകയാണ് ചെയ്തത്. സിനിമകൾ തിരഞ്ഞെടുക്കുന്നതിലും മേക്കപ്പ് റൂമിൽ ആര് പ്രവേശിക്കണം എന്നതിലും അമ്രോഹി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വൈകിട്ട് 6 മണിക്ക് മുൻപ് വീട്ടിലെത്തണമെന്നതായിരുന്നു അലിഖിതമായ നിയമം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം സ്വന്തം വീട്ടിൽ ഒരു തടവുകാരിയെപ്പോലെയാണ് ജീവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *