88 വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്തിയ കേസിൽ 24-കാരനായ യുവാവിന് 30 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കിടങ്ങൂർ മംഗളാരാം കാഞ്ഞിരക്കാട്ട് സ്വദേശി പ്രസാദിനെ (24) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്. പിഴത്തുക അടച്ചാൽ അതിൽ നിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
2022 ജനുവരി 10-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കിടങ്ങൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 22 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.
